ടെൽ അവീവ്: തടവിലാക്കിയ മൂന്ന് ഇസ്രായേലി ബന്ദികളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. ഹമാസിനെതിരായ പോരാട്ടം ഇസ്രായേൽ അവസാനിപ്പിക്കണമെന്നും, യുദ്ധം 100 ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ബന്ദികളുടെ മോചനത്തിൽ ഇസ്രായേൽ ശ്രമിക്കണമെന്നുമാണ് സർക്കാരിനോട് ഈ വീഡിയോയിൽ ബന്ദികൾ ആവശ്യപ്പെടുന്നത്.
നോവ അർഗമണി (26), യോസി ഷരാബി (53), ഇറ്റായി സ്വിർസ്‌കി (38) എന്നിവരെയാണ് വീഡിയോയിൽ കാണുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 37 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ എന്നാണ് ചിത്രീകരിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവരുടെ വിധി ഞങ്ങൾ നിങ്ങളെ നാളെ അറിയിക്കുമെന്നും ഹമാസ് ഭീകരർ ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. അതേസമയം ബന്ദികളാക്കപ്പെട്ട ചിലരുമായുള്ള ബന്ധം നഷ്ടമായെന്നും, ഇവർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും ഹമാസ് പറയുന്നുണ്ട്.
ഈ വിഷയത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ തങ്ങൾ നടത്തിയ ആക്രമണത്തിൽ ബന്ദികൾ കൊല്ലപ്പെട്ടിരിക്കാമെന്ന ഹമാസിന്റെ വാദം ഇസ്രായേൽ തള്ളി. ബന്ദികൾക്കുള്ള അപകടസാദ്ധ്യതയെ കുറിച്ച് പൂർണബോധവാന്മാരാണെന്നും, മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 240ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതിൽ പകുതിയോളം പേരെ നവംബറിൽ വിട്ടയച്ചിരുന്നു. നിലവിൽ 132 പേർ ഗാസയിൽ ഹമാസിന്റെ പിടിയിലുണ്ടെന്നാണ് വിവരം.