ബാഗ്ദാദ്: ഇറാഖിലെ ഏർബിലിൽ സ്ഥിതിചെയ്യുന്ന യുഎസ് കോൺസുലേറ്റിന് സമീപവും ഇസ്രായേൽ ഓഫീസിനടത്തും സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാനിയൻ റെവലൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിഎസ്) ഏറ്റെടുത്തു. ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലുള്ള ഇസ്രായേലിന്റെ ഓഫീസിനെതിരായാണ് ഐആർജിഎസ് ആക്രമണം നടത്തിയത്. ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന്റെ ഓഫീസാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം.
മേഖലയിൽ ഇറാൻ വിരുദ്ധ കൂടിക്കാഴ്ചകൾ നടക്കുന്നുണ്ടെന്നും ചാരന്മാരുടെ ആസ്ഥാനത്തെയാണ് ഞങ്ങൾ ലക്ഷ്യമിട്ടതെന്നായിരുന്നു ഭീകരസംഘടനയുടെ പ്രതികരണം. കോൺസുലേറ്റ് ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലാക്രമണമായിരുന്നു ഭീകരർ നടത്തിയത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും ആറ് പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇവരിൽ അമേരിക്കൻ പൗരന്മാരില്ലെന്ന് ഇറാഖി സുരക്ഷാ സേന വ്യക്തമാക്കി. യുഎസ് കോൺസുലേറ്റിന് സമീപം എട്ടിടങ്ങളിലായാണ് സ്‌ഫോടനം നടന്നത്. ഇതിനിടെ ഏർബിൽ വിമാനത്താവളത്തിന് സമീപം മൂന്ന് ഡ്രോണുകൾ സുരക്ഷാസേന വെടിവച്ചിട്ടു.