ബെഞ്ചിലിരുത്താനാണോ സഞ്ജുവിനെ ടി20 ടീമിലെടുത്തത്…? എന്നാണ് ആരാധകരുടെ ചോദ്യം. അതിൽ കഴമ്പുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയാനുമാവില്ല. അഫ്ഗാനെതിരെയുള്ള ആദ്യ ടി20 മുതൽ മലയാളി താരത്തിന് അവസരം നൽകുമെന്ന് ഏവരും കരുതിയെങ്കിലും ജിതേഷ് ശർമ്മയ്‌ക്കായിരുന്നു നറുക്ക് വീണത്. ആദ്യ മത്സരത്തിൽ 30 റൺസടിച്ച താരം രണ്ടാം മത്സരത്തിൽ ഡക്കായിരുന്നു. പരമ്പര നേടിയതിനാൽ അവസരം ലഭിക്കാത്ത താരങ്ങളെ നാളെ കളിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നീലക്കുപ്പായത്തിൽ ടി20 ലോകകപ്പിനുള്ള ടീമിലേക്ക് അവകാശ വാദം ഉന്നയിക്കാനുള്ള സഞ്ജുവിന്റെ അവസാന അവരമാകും ഇത്. കാരണം ടി20 ലോകകപ്പിന് മുമ്പുള്ള അവസാന 20 ഓവർ പരമ്പരയാണിത്
ഈ മത്സരത്തിൽ അവസരം ലഭിച്ച്, മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായാൽ താരത്തിന് ഒരു സാദ്ധ്യത തുറന്നു കിട്ടും. പിന്നീടുള്ളത് ഐപിഎല്ലിലെ പ്രകടനമാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരമ്പര തൂത്തുവാരാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. റണ്ണാെഴുകും പിച്ചെന്ന് പൊതുവെ പറയാറുണ്ടെങ്കിലും ചിലപ്പോഴോക്കെ ഇതിന്റെ സ്വഭാവാം മാറാറുണ്ട്. ആശ്വാസ ജയമാണ് അഫ്ഗാനിസ്ഥാന്റെ ലക്ഷ്യം.
ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയ. രണ്ട് ഇടം കൈയൻ ബാറ്റർമാരാണ് വിജയം സമ്മാനിച്ചത്. യശസ്വി ജെയ്സ്വാള്‍ (34 പന്തില്‍ 68), ശിവം ദുബെ (32 പന്തില്‍ 63) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് വിജയം അനായാസമാക്കിയത്. അഫ്ഗാന്‍ ഉയർത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 15.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.