ന്യൂഡൽഹി: കൊടുംഭീകരനും സിഖ് ഫോർ ജസ്റ്റിസ് നേതാവുമായ ഖാലിസ്ഥാൻ വാദി ഗുർപത്വന്ത് സിംഗ് പന്നുവിന്റെ പുതിയ ഭീഷണി. റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും ഡിജിപി ഗൗരവ് യാദവിനെയും കൊല്ലുമെന്നാണ് ഭീഷണി. പഞ്ചാബിലെ എല്ലാ ഗുണ്ടാസംഘങ്ങളും ഇതിനായി അണിനിരക്കണമെന്നും പന്നു ആവശ്യപ്പെട്ടു.
ഒരാഴ്ച മുമ്പായിരുന്നു ഭാരത സർക്കാരിനെ ഭീഷണിപ്പെടുത്തി പന്നു രംഗത്തെത്തിയത്. അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടുള്ള എതിർപ്പ് ഖാലിസ്ഥാൻ ഭീകരൻ അറിയിച്ചു. ചടങ്ങിനെ എതിർത്ത് മുസ്ലീം സമൂഹം മുന്നോട്ടുവരണമെന്നും അവിടെ ബാബറി മസ്ജിദ് പണിതുയർത്തണമെന്നുമായിരുന്നു പന്നുവിന്റെ ആവശ്യപ്പെടൽ.
ജനുവരി 22 എന്ന ദിവസം മുസ്ലീങ്ങൾക്കെതിരായി മോദി നടത്തുന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാണ്. മുസ്ലീങ്ങളുടെ ആഗോള ശത്രുവാണ് നരേന്ദ്രമോദിയെന്നും ആയിരക്കണക്കിന് മുസ്ലീങ്ങളുടെ ശവത്തിന് മുകളിലാണ് രാമക്ഷേത്രം പണിയുന്നത് എന്നടക്കമുള്ള കടുത്ത വിദ്വേഷ പരാമർശവും പന്നു നടത്തി. രാജ്യത്തെ മതസൗഹാർദ്ദവും സാമൂഹികഐക്യവും തകർക്കുക എന്ന ലക്ഷ്യത്തോട് കൂടിയായിരുന്നു ഖാലിസ്ഥാൻ ഭീകരന്റെ പരാമർശം.