അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലേക്കായി നിർമ്മിച്ച മൂന്ന് വിഗ്രഹങ്ങളിൽ മറ്റ് രണ്ടെണ്ണം ക്ഷേത്രത്തിന്റെ ഒന്നും രണ്ടും നിലകളിലായി പ്രതിഷ്ഠിക്കുമെന്ന് ശ്രീരാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. ക്ഷേത്രത്തിലേക്കായി മൂന്ന് വിഗ്രഹങ്ങളാണ് ആകെ തയ്യാറാക്കിയത്. ഇതിൽ കർണാടകയിൽ നിന്നുള്ള ശിൽപ്പി അരുൺ യോഗിരാജ് നിർമ്മിച്ച വിഗ്രഹമാണ് ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിൽ പ്രതിഷ്ഠിക്കാനായി തിരഞ്ഞെടുത്തത്.
ബാക്കിയുള്ള വിഗ്രഹങ്ങളാണ് മൂന്നു നിലകളിലായി ഒരുങ്ങുന്ന ക്ഷേത്രത്തിന്റെ രണ്ടാം നിലയിലും മൂന്നാം നിലയിലും പ്രതിഷ്ഠിക്കുന്നത്. 2025ഓടെ ക്ഷേത്രത്തിന്റെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും മറ്റ് രണ്ട് വിഗ്രഹങ്ങളും പ്രതിഷ്ഠിക്കുന്നത്. എല്ലാ ആചാരങ്ങളോടെയും ചടങ്ങുകളോടെയുമായിരിക്കും ഇവിടുത്തെ പ്രതിഷ്ഠ നടക്കുകയെന്നും ചമ്പത് റായ് വ്യക്തമാക്കി.
കർണാടക സ്വദേശിയായ ഗണേശ് ഭട്ട്, രാജസ്ഥാൻ സ്വദേശിയായ സത്യ നാരായൺ പാണ്ഡെ എന്നിവരാണ് മറ്റ് രണ്ട് വിഗ്രഹങ്ങൾ നിർമ്മിച്ചത്. കറുത്ത കല്ലിലും വെള്ള മാർബിളിലുമാണ് യഥാക്രമം ഇവയുടെ നിർമ്മാണം. മൂന്ന് വിഗ്രഹങ്ങൾക്കും 51 ഇഞ്ച് ഉയരമാണുള്ളത്. ബാലരൂപത്തിലുള്ള ഭഗവാന്റെ രൂപമാണ് ഇത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത കലാകാരനായ വാസുദേവ് കാമത്തിന്റെ രേഖാചിത്രത്തെ അടിസ്ഥാനമാക്കിയാണ് മൂന്ന് വിഗ്രഹങ്ങളും നിർമ്മിച്ചിരിക്കുന്നത്.