ഭാരതത്തിന്റെ പ്രധാനസേവകൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത് മൂന്നാം തവണയാണ്. ആദ്യമായി എത്തിയത് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2008 ജനുവരി 13 നായിരുന്നു. 2019 ജൂൺ 7-ന് രണ്ടാം വട്ടം പ്രധാനമന്ത്രിയായതിന് ശേഷമായിരുന്നു ഗുരുവായൂരപ്പനെ കാണാൻ രണ്ടാമത് എത്തിയത്. അന്നത്തെ ദർശനത്തിന് ശേഷം അമ്പലത്തിന് അടുത്തുള്ള ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ പൊതുസമ്മേളനം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ പൊതുപരിപാടി.
രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. ഗുരുവായൂരിന്റെ വികസനത്തിന് മോദി സര്‍ക്കാര്‍ വലിയ പരിഗണനയാണ് നൽകുന്നത്. തീർത്ഥാടന നഗരങ്ങളുടെ വികസനത്തിനായി രാജ്യത്ത് 2015-ല്‍ ആരംഭിച്ച പ്രസാദ് പദ്ധതിയില്‍ ഗുരുവായൂരിനെ ഉൾപ്പെടുത്തിയിരുന്നു. ഇതോടെയാണ് വികസനങ്ങൾക്ക് വഴി തുറന്നത്. പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിര വികസനമാണ് പ്രസാദ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
ഗുരുവായൂരിനായി പ്രസാദ് അമൃത് പദ്ധതികളിലായി ഇതിനോടകം 350 കോടിയോളം രൂപ ഗുരുവായൂരിന് ലഭിച്ചിരുന്നു. ബഹുനില പാര്‍ക്കിങ് സമുച്ചയം, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, നഗരം മുഴുവന്‍ സിസിടിവി ക്യാമറ എന്നിവയെല്ലാം പ്രസാദ് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയായി. ഇവയ്‌ക്ക് ആവശ്യമായ തുക നൽകിയതും കേന്ദ്രമായിരുന്നു.