മുംബൈ: സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ്പ് ഫേക്ക് വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചതിന് പിന്നാലെ മുംബൈ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഗെയിമിംഗ് വെബ്സൈറ്റിനും ഫേസ്ബുക്ക് പേജിനുമെതിരായാണ് കേസ് എടുത്തിരിക്കുന്നത്.
സച്ചിനും മകൾ സാറയും ഓൺലൈൻ ഗെയിമിലൂടെ ഗണ്യമായ തുക നേടിയെന്ന് അവകാശപ്പെടുന്ന ഡീപ്പ് ഫേക്ക് വീഡിയോയാണ് പ്രചരിച്ചത്. വെബ്സൈറ്റിനും ഫെയ്സ്ബുക്ക് പേജിനും പിന്നിൽ പ്രവർത്തിച്ചവരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഈ ഗെയിം കളിക്കുന്നതു വഴി ദിവസവും 18000 രൂപ വരെ സമ്പാദിക്കാൻ കഴിയുമെന്നും തന്റെ മകൾ അത്തരത്തിൽ നേടുന്നുണ്ടെന്നും പറഞ്ഞായിരുന്നു വീഡിയോ. ഒറ്റ നോട്ടത്തിൽ വ്യാജ വീഡിയോ ആണെന്ന് മനസിലാവാത്ത വിധം സച്ചിന്റെ അതേ രൂപത്തിലും ശബ്ദത്തിലുമായിരുന്നു വീഡിയോ നിർമിച്ചിരുന്നത്.
സച്ചിന്റെ പേഴ്സണൽ അസിസ്റ്റന്റ് രമേഷ് പർദ്ദെയുടെ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ചിന്റെ വെസ്റ്റ് സോൺ സൈബർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. യൂട്യൂബിൽ ലഭ്യമായ സച്ചിന്റെ പഴയ അഭിമുഖം എഡിറ്റ് ചെയ്ത് ഹർമ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തതായി പർദ്ദെ നൽകിയ പരാതിയിൽ പറയുന്നു. സ്‌കൈവാർഡ് ഏവിയേറ്റർ ക്വസ്റ്റ് എന്ന ഗെയിമിംഗ് വെബ്സൈറ്റിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. കഴിഞ്ഞ ദിവസം വീഡിയോയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സച്ചിൻ തന്നെ രംഗത്ത് വന്നിരുന്നു.