ന്യൂഡൽഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ലോക്‌സഭാ എംപി സ്ഥാനം നഷ്ടപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവാ മൊയ്ത്ര ഒടുവിൽ ഡൽഹിയിലെ ബംഗ്ലാവിൽ നിന്നും ഒഴിഞ്ഞു. സർക്കാർ വസതിയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹുവ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് നടപടി.
#WATCH | Expelled TMC MP Mahua Moitra vacates her Government allotted accommodation in New Delhi pic.twitter.com/bXMM2yD9xy
— ANI (@ANI) January 19, 2024
ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റായിരുന്നു (DoE) ബംഗ്ലാവൊഴിയണമെന്ന് ഉത്തരവിട്ടത്. ഇതിനെതിരെ മഹുവ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം തൃണമൂൽ എംപിക്ക് പ്രതികൂലമായതോടെ DoEയുടെ ഔദ്യോഗിക സംഘം വെള്ളിയാഴ്ച ബംഗ്ലാവിലെത്തി നടപടികൾ ആരംഭിക്കുകയായിരുന്നു. എന്നാൽ DoE സംഘം ഒഴിപ്പിക്കൽ നടപടികൾക്കായി എത്തുന്നതിന് മുൻപ് തന്നെ രാവിലെ പത്ത് മണിയോടെ ബംഗ്ലാവ് ഒഴിഞ്ഞതായി മഹുവയുടെ ഓഫീസ് അറിയിച്ചു.
ലോക്‌സഭാ എംപിയായതിനെ തുടർന്നായിരുന്നു സർക്കാർ വസതി മഹുവയ്‌ക്ക് നൽകിയത്. എന്നാൽ എംപി സ്ഥാനം നഷ്ടപ്പെട്ടിട്ടും ബംഗ്ലാവിൽ നിന്ന് ഒഴിയാൻ മഹുവ തയ്യാറായിരുന്നില്ല. മഹുവ മൊയ്ത്ര ആശുപത്രിയിൽ ചികിത്സയിലാണെന്നും വസതി ഒഴിയാൻ 4 മാസമെങ്കിലും വേണമെന്നുമായിരുന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ മൂന്ന് ദിവസം കൊണ്ട് ബംഗ്ലാവിൽ നിന്ന് മാറാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.