ചെന്നൈ: വഞ്ചനാക്കേസിൽ നടി അമലാപോളിന്റെ മുൻ പങ്കാളി ഭവ്‌നീന്ദർ സിംഗിന് അനുവദിച്ച ജാമ്യം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. അമല പോൾ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഹൈക്കോടതി ജാമ്യം റദ്ദ് ചെയ്തത്. ഭവ്‌നീന്ദർ ഒരാഴ്ചയ്‌ക്കുള്ളിൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ആദ്യ ഭർത്താവ് എഎൽ വിജയിയുമായി വേർപിരിഞ്ഞ ശേഷമായിരുന്നു ഭവ്‌നീന്ദറുമായി അമല പ്രണയത്തിലാകുന്നത്. 2017 ൽ ഇരുവരും ഒരുമിച്ച് താമസമാരംഭിച്ച ശേഷം ഭവ്‌നീന്ദറും കുടുംബവും തന്നെ വഞ്ചിക്കുകയായിരുന്നു. അടുപ്പം മുതലെടുത്ത് പണം തട്ടിയെടുക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാരോപിച്ച് കഴിഞ്ഞ വർഷമാണ് അമല പോലീസിൽ പരാതി നൽകിയത്.
കേസിൽ ഭവ്‌നീന്ദറിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും വിഴുപുറം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് അമല നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഭവ്‌നീന്ദറിന് ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും ഇത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് സിവി കാർത്തികേയൻ ചൂണ്ടിക്കാട്ടി.