റാഞ്ചി: ഭൂമി കുംഭകോണ കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി ചോദ്യം ചെയ്യുന്നു. സോറന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് ഇഡി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് സോറന്റെ വസതിയ്‌ക്ക് മുന്നിലും റാഞ്ചിയിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
‘റാഞ്ചിയിലെ പല മേഖലകളിലും സുരക്ഷ ഉറപ്പുവരുത്താനായി സേനയെ വിന്യസിച്ചിട്ടുണ്ട്. രാജ്യത്തെ ഒരു പൗരനും നിയമം കൈയിലെടുക്കാൻ അവകാശമില്ല. മുതിർന്ന ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പുവരുത്താനായി വിന്യസിച്ചിട്ടുണ്ട്.’ സൂപ്രണ്ട് രാജ്കുമാർ മേത്ത പറഞ്ഞു.
സോറന് പിന്തുണ അറിയിച്ച് നിരവധി പാർട്ടി പ്രവർത്തകരും ഗോത്ര വർഗ നേതാക്കളും സോറന്റെ ഔദ്യോഗിക വസതിയ്‌ക്ക് മുന്നിൽ തടിച്ച് കൂടിയിട്ടുണ്ട്. ജനുവരി 16-നും 20 നും ഇടയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സോറന് സമൻസയച്ചിരുന്നു. എന്നാൽ 20ന് തന്റെ ഔദ്യോഗിക വസതിയിലെത്തി മൊഴി രേഖപ്പെടുത്താൻ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.