ദിസ്പൂർ: പ്രകൃതിയെ ആരാധിക്കുന്ന മതങ്ങളെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പ്രകൃതിയേക്കാൾ വലുതായി ഒന്നുമില്ല. പ്രകൃതിയെ ആരാധിക്കുന്ന മതങ്ങളെ, പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആചാരങ്ങൾ സംരക്ഷിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കും. ഒരു കല്ലു പോലും നശിക്കാൻ പോകുന്നില്ല എന്നും മതാചാരങ്ങൾ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. അസമിലെ തേസ്പൂരിൽ നടന്ന ഓൾ ബത്തൗ മഹാസഭയുടെ 13 -ാമത് ത്രിവത്സര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് യുവാക്കളുടെ ജീവൻ പൊലിഞ്ഞപ്പോഴും സംസ്ഥാനത്തെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും അധികാരം നിലനിർത്താനുമാണ് കോൺഗ്രസ് ശ്രമിച്ചത്. ബോഡോലാൻഡ് പ്രസ്ഥാനത്തിന് വലിയ ഒരു ചരിത്രമുണ്ട്. ബോഡോ സമുദായത്തിലെ നമ്മുടെ സഹോദരീ സഹോദരന്മാർ അവരുടെ സംസ്കാരവും വേരുകളും പാരമ്പര്യങ്ങളും ഭൂമിയും സംരക്ഷിക്കുന്നതിനായി ദീർഘവും ബൃഹത്തായതുമായ പോരാട്ടം നടത്തി. ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ലക്ഷ്യമിട്ടുള്ള കോൺഗ്രസിന്റെ നയങ്ങളാണ് ഇതിന് കാരണം. ആയിരക്കണക്കിന് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടു. ചിലർക്ക് അവരുടെ സഹോദരന്മാരെയും ചിലർക്ക് അവരുടെ പിതാവിനെയും മറ്റ് ചിലർക്ക് അവരുടെ ഭാര്യമാരെയും നഷ്ടപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ബോഡോ സമാധാന ഉടമ്പടി ഒപ്പു വച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ബോഡോലോൻഡിൽ ഒരു അക്രമ സംഭവം പോലും കാണപ്പെടുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. പ്രദേശത്ത് സമാധാനവും ഐക്യവും നിലനിൽക്കുന്നു. അതിന്റെ അക്രമാസക്തമായ ഭൂതകാലം ഇപ്പോൾ വിദൂരമായ ഓർമ്മ മാത്രമാണ്. കേന്ദ്ര സർക്കാരും അസം സർക്കാരും ഇവിടെ മത വിശ്വാസങ്ങളും ആചാരങ്ങളും ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു. നിങ്ങളുടെ വഴികളിലൂടെ പോകാനും നിങ്ങളുടെ മതാചാരങ്ങൾ പാലിക്കാനും നിങ്ങളുടെ പാരമ്പര്യങ്ങളെ ഭയമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു- അമിത് ഷാ പറഞ്ഞു.