പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ചോക്കിൽ വിസ്മയം തീർത്ത് 21-കാരൻ ബിജയ് കുമാർ. മൂന്ന് സെന്റീമീറ്റർ ഉയരത്തിലുള്ള ശ്രീരാമന്റെ മിനിയേച്ചറാണ് ഒഡീഷ സ്വദേശിയായ ബിജയ് കുമാർ റെഡ്ഡി നിർമ്മിച്ചത്. 2.5 സെൻ്റീമീറ്റർ ഉയരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിനിയേച്ചറും ഒരുക്കിയിട്ടുണ്ട്.
കലയിലൂടെ സാമൂഹിക അവബോധം വളർത്തിയെടുക്കാൻ ശ്രമിക്കുന്ന ആർട്ടിസ്റ്റാണ് അദ്ദേഹം. രാമക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാമഭഗവാന്റെ പ്രതിമ നിർമ്മിച്ചത്. ഒരു ദിവസമെടുത്താണ് ഇത് നിർമ്മിച്ചത്. സ്വച്ഛ് അഭിയാൻ എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് പ്രധാനമന്ത്രിയുടെ ചോക്ക് പ്രതിമ ഒരുക്കിയതെന്ന് ബിജയ് കുമാർ പറഞ്ഞു. രാജ്യത്തുടനീളം ശുചീകരണ യജ്ഞത്തിന് തുടക്കമിട്ടത് പ്രധാനമന്ത്രിയാണ്. ക്ഷേത്രങ്ങളിൽ ശുചീകരണം നടത്തുന്ന രാജ്യത്തിന്റെ ആദ്യത്തെ സേവകനായതിനാലാണ് ശുചീകരണം നടത്തുന്നതിന്റെ പ്രതിമ തയ്യാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചോക്ക് കലയിൽ ഇതിനോടകം നിരവധി റെക്കോർഡുകളാണ് ബിജയ് കുമാർ സ്വന്തമാക്കിയിട്ടുള്ളത്. പ്രധാനമന്ത്രിയും ഉപരാഷ്‌ട്രപതിയും ഉൾപ്പടെയുള്ളവർ ബിജയ് കുമാറിന്റെ കരവിരുതിനെ അഭിനന്ദിച്ചിട്ടുണ്ട്. സാമൂഹികമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവയാണ് അദ്ദേഹത്തിന്റെ ശിൽപങ്ങളിൽ ഭൂരിഭാഗവും.