റാഞ്ചി: ഭൂമി കുംഭകോണക്കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും നോട്ടീസയച്ച് ഇഡി. ഈ മാസം 27 നും 31 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് (പിഎംഎൽഎ) ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഭൂമി കുംഭകോണക്കേസിൽ സോറനെ ഔദ്യോഗിക വസതിയിൽ വച്ച് ഇഡി ചോദ്യം ചെയ്തിരുന്നു. ഭരണ കക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ചയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റാണ് സോറൻ. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മുമ്പ് എഴ് തവണ സമൻസ് അയച്ചെങ്കിലും ഹാജരാകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഇഡി അന്വേഷണത്തിനെതിരെ സോറൻ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജി ഇരു കോടതികളും തള്ളിയതോടെയാണ് ചോദ്യം ചെയ്യലിന് സോറൻ വഴങ്ങിയത്.
റാഞ്ചിയിൽ വിവിധ സ്ഥലങ്ങളിൽ വ്യാജരേഖ ചമച്ച് ഭൂമി അനധികൃതമായി കയ്യേറിയെന്ന കേസിലാണ് ഇഡി അന്വേഷണം നടക്കുന്നത്.1000 കോടിയിലേറെ രൂപയുടെ അഴിമതിക്കേസിൽ ഐഎഎസ് ഓഫീസർ ഛാവി രഞ്ജൻ അടക്കം 14 പേർ അറസ്റ്റിലായിരുന്നു. സംസ്ഥാന സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടർ, റാഞ്ചി ഡെപ്യൂട്ടി കമ്മീഷണർ എന്നി പദവികൾ വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഛാവി രഞ്ജൻ.