വാഷിംഗ്ടൺ: ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ അവസാനിപ്പിക്കാത്ത സാഹചര്യത്തിൽ, യെമനിലെ ഹൂതി വിമതർക്കെതിരെ വീണ്ടും സംയുക്ത സൈനിക നീക്കവുമായി അമേരിക്കയും ബ്രിട്ടണും. യെമനിലെ എട്ട് ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഏറ്റവും ഒടുവിലായി യുഎസ്-യുകെ സംയുക്ത ആക്രമണം നടന്നത്. ഹൂതികളുടെ ഭൂഗർഭ സംഭരണ കേന്ദ്രങ്ങൾ, മിസൈലുകൾ ആയുധങ്ങൾ തുടങ്ങിയ സൂക്ഷിക്കുന്ന ഇടങ്ങൾ, വ്യോമ നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണം നടത്തിയത്.
ഈ മാസം 11നാണ് അമേരിക്കയും ബ്രിട്ടണും ആദ്യമായി ഹൂതി വിമതർക്കെതിരെ ആക്രമണം നടത്തിയത്. പിന്നീട് അമേരിക്കയുടെ നേതൃത്വത്തിൽ ഹൂതികളുടെ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഹൂതി വിമതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, എന്നാൽ ഇത് പരിഗണിക്കാതെ വീണ്ടും കപ്പലുകളെ ലക്ഷ്യമിട്ടതോടെയാണ് സംയുക്ത ആക്രമണമെന്ന ശ്രമത്തിലേക്ക് രാജ്യങ്ങൾ എത്തിയത്.
യുഎസ് ചരക്ക് കപ്പൽ ലക്ഷ്യമിട്ടും ഹൂതി വിമതർ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്താനും, നിരപരാധികളായ നാവികരുടെ ജീവനും ഭീഷണി ഉയർത്തിക്കൊണ്ടുമുള്ള ഹൂതികളുടെ പ്രവർത്തനങ്ങൾ അംഗീകരിക്കാനാകില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. ഹൂതി വിമതരും ആക്രമണം നടന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. യെമന്റെ തലസ്ഥാനമായ സനയ്‌ക്ക് സമീപമുള്ള അൽ ദലാമി സൈനിക താവളം ലക്ഷ്യമിട്ടാണ് നാല് ആക്രമണങ്ങൾ നടന്നതെന്നും ഇവർ വ്യക്തമാക്കി.