പെഷവാർ: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്‌രീകെ ഇ-ഇൻസാഫ് പാർട്ടിയുടെ പതാക വീട്ടിൽ നാട്ടിയതിന് മകനെ കൊലപ്പെടുത്തി പിതാവ്. പാകിസ്താനിൽ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വീടിന്റെ മുൻവശത്ത് പതാക വയ്‌ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഫെബ്രുവരി എട്ടിനാണ് പാകിസ്താനിൽ തിരഞ്ഞെടുപ്പ്.
പാകിസ്താനിലെ ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലെ പെഷവാറിലാണ് കുടുംബം താമസിക്കുന്നത്. ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന മകൻ അടുത്തിടെ നാട്ടിലെത്തി. തുടർന്ന് വീട്ടിൽ പിടിഐയുടെ പതാക കെട്ടി. ഇതോടെ പിതാവും മകനും തമ്മിൽ വഴക്കായി. കൊടി അഴിച്ചുമാറ്റണമെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാൻ മകൻ തയ്യാറായില്ല. പ്രകോപിതനായ പിതാവ് മകന് നേരെ വെടിയുതിർത്തു. 31-കാരനായ മകൻ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. ഒളിവിൽ പോയ പിതാവിനായി പോലീസ് തിരച്ചിൽ തുടരുകയാണ്. അവാമി നാഷണൽ പാർട്ടിയുടെ അനുഭാവിയാണ് പിതാവ്.