ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഉത്തർ പ്രദേശിന്റെ നിശ്ചല ദൃശ്യത്തിന് മുൻപിലായി രാംലല്ലയും. ക്ഷേത്ര സമാനമായ അടിത്തറയിൽ സ്ഥാപിച്ചിരുന്ന രാംലല്ലയെയാണ് കർത്തവ്യപഥത്തിൽ പ്രദർശിപ്പിക്കുക.
ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം, നോയിഡയിലെ മൊബൈൽ നിർമ്മാണ ഫാക്ടറി, നിർമ്മാണത്തിലിരിക്കുന്ന എക്സ്പ്രസ് ഹെവേകൾ എന്നിവയും ടാബ്ലോയുടെ ഭാഗമായിരിക്കും. ആധ്യാത്മികതയുടെയും വികസനത്തിന്റെയും പ്രാധാന്യത്തെ പ്രകാശിപ്പിക്കും വിധമാകും ടാബ്ലോ. ‘വികസിത് ഭാരത്’, ‘ഭാരത് – ലോക്തന്ത്ര കി മാതൃക’ എന്നിവയാണ് പരേഡിന്റെ പ്രമേയം.
മൂന്നാം തവണയാണ് രാമക്ഷേത്രം ഉത്തർപ്രദേശിന്റെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുന്നത്. രാമക്ഷേത്രത്തെ കേന്ദ്രീകരിച്ചുള്ള അയോദ്ധ്യയായിരുന്നു 2021-ലെ നിശ്ചല ദൃശ്യത്തിന്റെ വിഷയം. അയോദ്ധ്യയിലെ ദീപോത്സവമായിരുന്നു 2023-ലെ വിഷയം.
ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്‌സും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും ശുപാർശ ചെയ്ത പ്രശസ്ത കലാകാരന്മാർ അടങ്ങുന്ന വിദഗ്ധ സമിതിയാണ് ടാബ്ലോകൾ തിരഞ്ഞെടുക്കുന്നത്.