ചെന്നൈ : പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തത് തന്റെ വിശ്വാസമാണെന്ന് സൂപ്പർ സ്റ്റാർ രജനികാന്ത് . രാംലല്ല വിഗ്രഹത്തിന്റെ ചരിത്രപരമായ അനാച്ഛാദനത്തിന് സാക്ഷ്യം വഹിച്ച ആദ്യത്തെ 150 പേരിൽ ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
“എനിക്ക് നല്ല രീതിയിൽ ദർശനം ലഭിച്ചു. രാമക്ഷേത്രം തുറന്നതിന് ശേഷം, രാം ലല്ല വിഗ്രഹം ദർശിച്ച ആദ്യത്തെ 150 ആളുകളിൽ ഞാനും ഉൾപ്പെടുന്നു, അത് എനിക്ക് വളരെയധികം സന്തോഷം നൽകി.എല്ലാ വർഷവും തീർച്ചയായും അയോദ്ധ്യയിൽ വരും. എനിക്ക് ഇത് ആത്മീയതയാണ്, വിശ്വാസമാണ് രാഷ്‌ട്രീയമല്ല. ഓരോരുത്തർക്കും വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടാകാം, അത് എല്ലാ സമയത്തും പൊരുത്തപ്പെടണമെന്നില്ല. “ അദ്ദേഹം പറഞ്ഞു.
നേരത്തെ, അയോദ്ധ്യയിൽ വച്ചും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ചിരുന്നു . “ഇതൊരു ചരിത്ര സംഭവമായിരുന്നു, ഞാൻ വളരെ ഭാഗ്യവാനാണ്. “ എന്നാണ് അദ്ദേഹം പറഞ്ഞത്.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തതിന് സംവിധായകൻ പാ രഞ്ജിത്ത് അടക്കമുള്ളവർ രജനികാന്തിനെതിരെ വിമർശനമുന്നയിച്ചിരുന്നു. “രാമക്ഷേത്രത്തിൽ പോകുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. എന്നാൽ ഇത് 500 വർഷം പഴക്കമുള്ള പ്രശ്‌നത്തിന്റെ പരിസമാപ്തിയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനു പിന്നിലെ രാഷ്‌ട്രീയത്തെ ചോദ്യം ചെയ്യണം. അദ്ദേഹം ശരിയോ തെറ്റോ എന്നതിനപ്പുറം അദ്ദേഹത്തിന്റെ അഭിപ്രായത്തെക്കുറിച്ച് എനിക്ക് വിമർശനമുണ്ട്.“ – പാ രഞ്ജിത്ത് പറഞ്ഞു.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ഇന്ത്യൻ സിനിമാലോകത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. രാംചരൺ, അമിതാഭ് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട് ,രക്ഷിത് ഷെട്ടി തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു .