ന്യൂഡൽഹി: ഇൻഡി മുന്നണിയെ വീണ്ടും പ്രതിരോധത്തിലാഴ്‌ത്തി തൃണമൂൽ കോൺഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 42 സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് മമതാ ബാനർജി അറിയിച്ചു. ഇൻഡി മുന്നണിയിലെ ഭിന്നതകളെ തുടർന്നാണ് തിരഞ്ഞെടുപ്പിൽ ടിഎംസി ഒറ്റകക്ഷിയായി മത്സരിക്കുന്നത്. കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടെന്നും മമത വ്യക്തമാക്കി.
നിലവിൽ സംസ്ഥാനത്ത് രണ്ട് സീറ്റുകളാണ് കോൺഗ്രസിനുള്ളത്. മുന്നണിയായി മത്സരിക്കുമ്പോഴും ഇതിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസിന് നൽകാനാവില്ലെന്ന്
മമത നേരത്തെ പ്രതിപക്ഷ സഖ്യത്തെ അറിയിച്ചിരുന്നു. ഇതിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് കോൺഗ്രസും സംസ്ഥാനത്തെ കോൺഗ്രസ് അദ്ധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയും രംഗത്തെത്തിയിരുന്നു.
മമത ബാനർജിയുടെ കാരുണ്യത്തിലല്ല കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മമത ബാനർജി വിട്ടുനൽകാമെന്ന് പറയുന്ന രണ്ട് സീറ്റുകളിൽ നേരത്തെ ബിജെപിയേയും തൃണമൂൽ കോൺഗ്രസ്സിനേയും പരാജയപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ എങ്ങനെ മത്സരിക്കണമെന്ന് കോൺഗ്രസിന് അറിയാമെന്നാണ് അധീർ രഞ്ജൻ ചൗധരി പറഞ്ഞത്.
ബംഗാളിൽ സിപിഎം – കോൺഗ്രസ് കൂട്ടുകെട്ടാണുള്ളതെന്നും സിപിഎം ഭീകരസംഘടനയാണെന്നും മമത പറഞ്ഞിരുന്നു. സഖ്യത്തിനില്ലെന്ന് ടിഎംസി അറിയിച്ചതോടെ സീറ്റ് ലഭിക്കുമെന്ന സിപിഎമ്മിന്റെ മോഹങ്ങളും വെള്ളത്തിലായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മത്സരിച്ചെങ്കിലും സിപിഎമ്മിന് വിജയിക്കാൻ സാധിച്ചിരുന്നില്ല.
ബംഗാളിലെ നിലവിലെ കക്ഷി നില
തൃണമൂൽ കോൺഗ്രസ്- 22
ബിജെപി – 18
കോൺഗ്രസ്- 2
സിപിഎം-0