തിരുവനന്തപുരം: കേരളത്തിൽ നിന്ന് 24 ആസ്താ സ്പെഷ്യൽ ട്രെയിനുകൾ അയോദ്ധ്യയിലേക്ക് സർവീസ് നടത്തും. നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്. ജനുവരി 30-ന് ആദ്യ സർവീസ് ആരംഭിക്കും. ഫെബ്രുവരി , മാർച്ച് മാസങ്ങളിലായാണ് ട്രെയിനുകൾ. 3,300 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഫെബ്രുവരി 2,9,14,19,24 ,29 തീയതികളിൽ പാലക്കാട് നിന്ന് അയോദ്ധ്യയിലേക്ക് ട്രെയിൻ സർവീസ് ഉണ്ടാകും. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലോർപേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. ഫെബ്രുവരി 2,8,13,18, 23,28, മാർച്ച് നാല് എന്നീ തീയതികളിൽ അയോദ്ധ്യയിൽ നിന്ന് തിരികെ ട്രെയിൻ സർവീസ് ഉണ്ടാകും. യാത്ര ചെയ്യുന്നവരുടെ പേരുവിവരങ്ങൾ ട്രെയിൻ കടന്നുപോകുന്ന സ്റ്റേഷനുകളിലെ ഉന്നത റെയിൽവേ -സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി ലഭ്യമാകും. ഐആർസിടിസി വഴിയാണ് ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്. ഓരോ ദിവസവും 10,000 യാത്രക്കാർ ട്രെയിൻ മാർഗം അയോദ്ധ്യയിലെത്തുമെന്നാണ് കണക്കുകൂട്ടൽ.
ബിജെപി സംസ്ഥാന നേതൃത്വം റെയിൽവേ മന്ത്രിയോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ആസ്താ ട്രെയിനുകളുടെ എണ്ണം 24 ആയി ഉയർത്തിയത്. രാജ്യമാകെ 66 ആസ്താ ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അയോദ്ധ്യ ദർശനത്തിന് ആഗ്രഹിക്കുന്ന എല്ലാവരെയും ഈ മാസങ്ങളിൽ തന്നെ അയോദ്ധ്യയിൽ എത്തിക്കുകയെന്ന നിർദ്ദേശമാണ് ബിജെപി ദേശീയ നേതൃത്വം നൽകിയിട്ടുള്ളത്. ട്രെയിനുകളിൽ അയോദ്ധ്യയിലെത്തുന്നവർക്ക് താമസം ബിജെപി ഒരുക്കുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. ട്രെയിൻ സമയം രണ്ട് ദിവസത്തിനുള്ളിൽ റെയിൽവേ അറിയിക്കും.