ന്യൂഡൽഹി: ഇൻഡി സഖ്യത്തിൽ വീണ്ടും പൊട്ടിത്തെറി. പ്രധാന കക്ഷിയായ ജെഡിയുവാണ് ഇപ്പോൾ സഖ്യത്തിൽ അപസ്വരമുയർത്തുന്നത്. സഖ്യത്തിന്റെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പോലും ഉയർത്തിക്കാട്ടിയ പേരായിരുന്നു ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിൻ്റേത്. എന്നാൽ ഇപ്പോൾ, കോൺഗ്രസ് നേതാവ് രാഹുൽ നയിക്കുന്ന ന്യായ് യാത്രയിൽ നിതീഷിന്റെ അഭാവം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ജെഡിയു എൻഡിഎയുടെ ഭാഗമാകുമെന്നാണ് ഇപ്പോൾ പുറത്തെത്തുന്ന റിപ്പോർട്ടുകൾ. പ്രധാന കക്ഷികളായ തൃണമൂൽ, ആംആദ്മി, ജെഡിയു എന്നിവരുടെ നിലപാട് മാറ്റത്തോടെ പ്രതിപക്ഷനിരയിലെ പൊട്ടിത്തെറി മറനീക്കി പുറത്തുവന്നു കഴിഞ്ഞു.
പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിതിഷിന്റെ പേര് ഉയർന്നെങ്കിലും സഖ്യത്തിൽ അഭിപ്രായത്തിൽ ഭിന്നതയുണ്ടായി. സഖ്യത്തിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നിതിഷിന്റെ പേര് എത്തിയപ്പോഴും സാമാനമായിരുന്നു സ്ഥിതി ഇതെല്ലാം തന്നെ നിതിഷിനെ ചൊടിപ്പിച്ചുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിതീഷ് സഖ്യത്തിൽ നിന്നും പിന്മാറിയാൽ ബിഹാറിലെ രാഷ്‌ട്രീയ അന്തരീക്ഷവും വ്യത്യസ്തമാകും. എന്നാൽ സഖ്യത്തിലെ വിള്ളൽ ഒളിച്ചുപിടിക്കാനാണ് രാഹുലിന്റെ ശ്രമം.
തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെയാണ് ഇൻഡി സംഖ്യത്തിലെ സ്പർദ്ധ മറനീക്കി പുറത്തുവരുന്നത്. സിറ്റ് വിഭജന ചർച്ചകളിൽ കാലിടറി സഖ്യത്തിൽ നേരത്തെ തന്നെ വിവാദങ്ങൾ പുകഞ്ഞുതുടങ്ങിയിരുന്നു. പശ്ചിമ ബംഗാളിൽ 3 സീറ്റ് മാത്രമേ നൽകുവെന്ന മമതയുടെ പിടിവാശിക്ക് മുന്നിൽ പതറിയ സഖ്യം പഞ്ചാബിലും വലിയ തിരിച്ചടി നേരിട്ടു. ഡൽഹിയിൽ ഒപ്പമുണ്ടെങ്കിലും വിജയ സാധ്യതയുള്ള പഞ്ചാബിലേക്ക് എത്തിയപ്പോഴേക്കും നിലപാടിൽ ആംആദ്മി മലക്കം മറിഞ്ഞു. ഒറ്റയ്‌ക്ക് മത്സരിക്കാനാണ് തീരുമാനം എന്നറിയച്ചതോടെ പഞ്ചാബിലെ സഖ്യ സ്വപ്നങ്ങളും പൊലിഞ്ഞ സ്ഥിതിയാണ് നിലവിൽ.