തിരുവനന്തപുരം: പത്മശ്രീ അംഗീകാരത്തിൽ സന്തോഷമെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി. പത്മനാഭസ്വാമിയുടെ അനുഗ്രഹമായാണ് പുരസ്കാരം ലഭിച്ചതെന്നും ഗൗരി ലക്ഷ്മിഭായി പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചത്. ഇതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി.
തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ പത്മശ്രീയെത്തുന്നത് ആദ്യമായിട്ടാണ്. അതിരറ്റ സന്തോഷമുണ്ട്. ശ്രീപദ്മനാഭന്റെ തൃപ്പാദങ്ങളില്‍ അംഗീകാരം സമര്‍പ്പിക്കുന്നു. പൂർവികരുടെ അനുഗ്രഹമാണ് പുരസ്കാരത്തിലൂടെ ലഭിച്ചതെന്നും ഗൗരി ലക്ഷ്മിഭായി പറഞ്ഞു.
സാഹിത്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കാണ് ഗൗരി ലക്ഷ്മിഭായിയെ പദ്മശ്രീ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെന്നിന്ത്യന്‍ നടൻ ചിരഞ്ജീവി, വൈജയന്തി മാല, പദ്മ സുബ്രഹ്മണ്യം, ബിന്ദേശ്വര്‍ പഥക് എന്നിവരാണ് പത്മവിഭൂഷൺ സ്വന്തമാക്കിയത്.
110 പേര്‍ക്കാണ് വിവിധ വിഭാഗങ്ങളിലായി പത്മശ്രീ പുരസ്കാരം ലഭിച്ചത്. കേരളത്തില്‍ നിന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിക്ക് പുറമെ ചിത്രൻ നമ്പൂതിരിപ്പാടിനും പത്മശ്രീ പുരസ്കാരം ലഭിച്ചു. ബിന്ദേശ്വര്‍ പഥകിനും ചിത്രന് നമ്പൂതിരിപ്പാടിനും ജസ്റ്റിസ് ഫാത്തിമ ബീവിക്കും വിജയകാന്തിനും മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്കാരം പ്രഖ്യാപിച്ചത്.