തിരുവനന്തപുരം: വെള്ളറടയിൽ അമ്മയെ വീടിനുള്ളിൽ തീകൊളുത്തി കൊലപ്പെടുത്തിയ മകൻ മോസസ് ബിബിൻ പീഡനക്കേസിലും ജയിൽ ശിക്ഷ അനുഭവിച്ച ആളെന്ന് പോലീസ്. ഇന്ന് രാവിലെയാണ് മകൻ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയത്. കാറ്റാടി സ്വദേശി നളിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മോസസ് മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറയുന്നു.
ഇളയ മകൻ ജേക്കബ് അമ്മയ്ക്കുള്ള ഭക്ഷണവുമായി എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നളിനിയുടെ കാൽ മാത്രമാണ് സംഭവ സ്ഥലത്ത് നിന്നും ലഭിച്ചത്. മറ്റ് ശരീര ഭാഗങ്ങൾ പൂർണമായും കത്തി നശിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. മോസിസ് സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും ഇതിന് ശേഷം അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നെന്നും ഇളയമകൻ പറഞ്ഞു.
അമ്മയും മകനും മാത്രമായിരുന്നു ഇവിടെ താമസം. മിക്കപ്പോഴും ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ട്. ഇന്നലെ രാത്രിയും സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സാരി ഉപയോഗിച്ച് കെട്ടിയിട്ട ശേഷം ശരീരത്തിൽ പെട്രോൾ ഒഴിച്ചാണ് തീ കൊളുത്തിയത്. കാല് ഒഴികെ മറ്റെല്ലാ ശരീരഭാഗങ്ങളും പൂർണമായും കത്തി കരിഞ്ഞിരുന്നു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഭവസ്ഥലത്തെത്തുന്നത്. ഈ സമയവും പ്രതി കൃത്യം നടത്തിയ മുറിക്കുള്ളിൽ ഉണ്ടായിരുന്നു.