ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം കളിനിർത്തുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 421 റൺസെന്ന നിലയിലാണ് ഇന്ത്യ. 81* റൺസുമായി രവീന്ദ്ര ജഡേജയും 35* റൺസുമായി അക്ഷർ പട്ടേലുമാണ് ക്രീസിൽ. ഇന്ത്യയ്‌ക്ക് നിലവിൽ 175 റൺസിന്റെ ലീഡുണ്ട്.
ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിലാണ് ഇന്ത്യ കളി തുടങ്ങിയത്. മികച്ച പ്രകടനം കാഴ്ച വച്ച യശസ്വി ജയ്‌സ്വാളിനെ(80) ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. ശുഭ്മാൻ ഗിൽ(23), കെഎൽ രാഹുൽ(86), ശ്രേയസ് അയ്യർ(35), എസ് ഭരത്(41), ആർ അശ്വിൻ(1), രോഹിത് ശർമ്മ(24) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 246 റൺസിന് പുറത്തായിരുന്നു. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ തകർത്തത് മൂന്ന് വിക്കറ്റ് വീതമെടുത്ത രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ചേർന്നാണ്. മുഹമ്മദ് സിറാജും അക്‌സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. 70 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്‌സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറർ.