ഡെറാഡൂൺ: വഖഫ് ബോർഡുമായി ബന്ധപ്പെട്ട മദ്രസകളിൽ പുതിയ സിലബസിന്റെ ഭാഗമായി ഭഗവാൻ ശ്രീരാമന്റെ കഥ പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ്. വഖഫ് ബോർഡിന് കീഴിൽ 117 മദ്രസകളുണ്ട്. ഡെറാഡൂൺ, ഹരിദ്വാർ, ഉധംസിംഗ് നഗർ, നൈനിറ്റാൾ ജില്ലകളിലെ മദ്രസകളിൽ ആദ്യം പുതിയ സിലബസ് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമന്റെ ജീവിതകഥയും മദ്രസ വിദ്യാർഥികളെ പഠിപ്പിക്കും. ശ്രീരാമൻ പ്രതിനിധീകരിക്കുന്ന മൂല്യങ്ങൾ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവരും പിന്തുടരേണ്ടതാണ്. മുസ്ലീം പുരോഹിതർ നിർദ്ദേശത്തിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അച്ഛനോടുള്ള പ്രതിബദ്ധത പാലിക്കാൻ സിംഹാസനം ഉപേക്ഷിച്ച് കാട്ടിലേക്ക് പോയ ഒരാൾ! ശ്രീരാമനെപ്പോലൊരു മകനെ ആരാണ് ആഗ്രഹിക്കാത്തത്. വനത്തിലേക്ക് പോകവെ രാമനെ അനുഗമിച്ച ലക്ഷ്മണനും സീതാദേവിയും അത്യധികം പ്രചോദനകരമാണ്. ശ്രീരാമനെ കുറിച്ചല്ലെങ്കിൽ മറ്റാരെ കുറിച്ചാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. സ്വന്തം പിതാവിനെ തടവിലാക്കി സ്വന്തം സഹോദരന്മാരെ കഴുത്തറുത്ത് കൊന്ന ഒരു രാജാവിന്റെ കഥയാണോ നാം കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് ഔറംഗസേബിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.
ഞങ്ങൾ അറബികളോ മംഗോളിയന്മാരോ അഫ്ഗാനികളോ അല്ല. ഞങ്ങൾ ഹിന്ദുസ്ഥാനിലെ മുസ്ലീങ്ങളാണ്. ഉയർന്ന ധാർമ്മിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ കഴിയുന്ന നമ്മുടെ സ്വന്തം സാംസ്കാരിക ബിംബങ്ങളെക്കുറിച്ച് ഞങ്ങൾ കുട്ടികളെ പഠിപ്പിക്കും. ശ്രീരാമന്റെ അസ്തിത്വത്തിൽ ഹിന്ദുസ്ഥാൻ അഭിമാനിക്കുന്നു, ജനങ്ങൾ അദ്ദേഹത്തെ നേതാവായി കണക്കാക്കുന്നു എന്നാണ് ഇരുപതാം നൂറ്റാണ്ടിലെ മുസ്ലീം തത്ത്വചിന്തകനായ അല്ലാമ ഇഖ്ബാൽ പറഞ്ഞതെന്നും ഷംസ് പറഞ്ഞു. മദ്രസകളിൽ എൻസിഇആർടി പുസ്തകങ്ങൾ അവതരിപ്പിക്കുമെന്നും ഷദാബ് ഷംസ് പറഞ്ഞു.