കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കാൻ എസ്എഫ്ഐ ഗുണ്ടകൾക്ക് ഒത്താശ നൽകി കൊടുത്ത കേരളാ പോലീസിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. നിലമേലിൽ പോലീസിനെ വെട്ടിച്ച് ഗവർണറുടെ കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത എസ്എഫ്ഐ ഗുണ്ടകളെയാണ് അദ്ദേഹം വാഹനത്തിൽ നിന്ന് പുറത്തിറങ്ങി നേരിട്ടത്. പോലീസിനെ നോക്കുകുത്തിയാക്കിയാണ് എസ്എഫ്ഐക്കാർ ഗവർണറുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണത്. ഇതോടെയാണ് ഗവർണർ കാർ നിർത്തി പുറത്തിറങ്ങിയത്. ഗവർണർ എടുക്കുന്ന നിലപാട് ശരിയാണെന്ന് ചിന്തിക്കുന്നവരാണ് കേരത്തിലെ ജനങ്ങളെന്ന് വി.മുരളീധരൻ പറഞ്ഞു.
ഗവർണറുടെ നിലപാട് ശരിയല്ലെന്ന് ചിന്തിക്കുന്നവർ കേരളത്തിലെ സിപിഎമ്മുകാർ മാത്രമാണ്. സ്വന്തക്കാർക്ക് മാത്രം ജോലി കൊടുക്കുന്നത് കൊണ്ട് സിപിഎമ്മിലെ സാധാരണക്കാർക്ക് പോലും ജോലി നഷ്ടപെടുകയാണ്. അവരുൾപ്പടെയുള്ള ജനങ്ങൾ ആഗ്രഹിക്കുന്നത് ഇതുപോലൊരു ഗവർണറെയാണ്. സ്വജനപക്ഷപാതത്തിനെതിരെ ഗവർണർ നിലപാടെടുത്തപ്പോൾ ഇൻഡി മുന്നണിയുടെ ഭാഗമായതിനാൽ ഗവർണർക്കെതിരെയാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. സർക്കാരിന് കൂട്ടുനിൽക്കുന്ന പ്രതിപക്ഷമാണുള്ളത്. ഭരണത്തിൽ നിന്ന് അഴിമതി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടത് ഗവർണറുടെ ഉത്തരവാദിത്വമാണ്, അത് സുപ്രീംകോടതി അടക്കം ശരിവച്ചതാണ്.
ഗവർണറെ വഴിയിൽ തടയുകയും, വാഹനം മുന്നോട്ട് പോകാൻ കഴിയാതെ വരുമ്പോൾ അദ്ദേഹം വഴിയിൽ ഇറങ്ങുകയുമാണ്. പ്രതിഷേധിച്ച ആൾക്കാരെ മുഖ്യമന്ത്രി എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് എല്ലാർക്കും അറിയാം. ഇവിടെ അങ്ങനെ എന്തെങ്കിലും കണ്ടോ. ഗവർണറുടെ വഴിയിൽ തടസം നിന്ന് അദ്ദേഹത്തെ ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ വിടുന്ന നീക്കമാണ് നിലമേലിൽ നടന്നത്. മാദ്ധ്യമങ്ങളെ നേരത്തെ തന്നെ എങ്ങനെയാണ് അവിടെ എത്തിയത്. പോലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിന് ഈ വിവരം മുൻകൂട്ടി അറിയാം എന്നത് വ്യക്തമാണ്. ആ അറിവ് ഉണ്ടായിട്ടും ഗവർണർക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറായില്ല. പിണറായി വിജയന്റെ കണ്ണൂർ ശൈലിയാണ് ഇവിടെ നടക്കുന്നത്. വിയോജിക്കുന്നവരെ കായികമായി നേരിടുന്ന ശൈലി-വി.മുരളീധരൻ പറഞ്ഞു.