കൊല്ലം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഗവർണർ. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് തനിക്കെതിരെയുള്ള പ്രതിഷേധത്തിന് എസ്എഫ്‌ഐ പ്രവർത്തകരെ അയക്കുന്നത്്. ഇവർ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 17 പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പക്ഷേ സ്ഥലത്ത് അതിലധികം പോലീസുകാരുണ്ടായിരുന്നു. അവരെ തടയാൻ പോലീസിന് എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് ഗവർണർ ചോദിച്ചു.
മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പോലീസ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനമാണ് കടന്നുപോയതെങ്കിൽ പ്രതിഷേധിക്കാൻ പോലീസ് സമ്മതിക്കുമായിരുന്നോ.ദൂരെ നിന്ന് കരിങ്കൊടി കാണിച്ചാൽ പ്രശ്‌നമില്ല. വാഹനത്തിൽ പ്രവർത്തകർ ഇടിക്കാൻ ശ്രമിച്ചതോടെയാണ് പുറത്തിറങ്ങിയത്. സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്ചപറ്റി. 17- പേർക്കെതിരെ കേസെടുത്തുവെന്നാണ് എഫ്‌ഐആർ റിപ്പോർട്ടിലുള്ളത്. പ്രതിഷേധവുമായി വന്നത് 17 പേരാണോയെന്നത് പരിശോധിക്കും. പ്രതിഷേധത്തിനായി പ്രവർത്തകരെ പോലീസ് വാഹനത്തിൽ കൊണ്ടുവരികയും ഇതേ വാഹനത്തിൽ അറസ്റ്റ് ചെയ്ത് കൊണ്ടുപോയെന്നും ഗവർണർ പറഞ്ഞു.
ഐപിസി 143,144,147,283,353,124,14 വകുപ്പുകൾ പ്രകാരമാണ് 17 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗവർണറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എഫ്‌ഐആർ പകർപ്പ് വായിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് രണ്ടുമണിക്കൂർ നീണ്ട സമരം അവസാനിപ്പിക്കാൻ ഗവർണർ തയ്യാറായത്.