തിരുവനന്തപുരം: എസ്‍എഫ്ഐ പ്രവർത്തകരുടെ ഗുണ്ടാവിളയാട്ടം നെഞ്ചുംവിരിച്ച് നേരിട്ടശേഷം കൊട്ടാരക്കരയിലെ പരിപാടിയിൽ പങ്കെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊട്ടാരക്കരയിലെ അവധൂതാശ്രമത്തിൽ സ്വാമി അവധൂത സദാനന്ദ സ്വാമിയുടെ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണറെത്തിയത്. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ഗവർണർ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
ഇതുവരെ കാണാത്ത നാടകീയ മുഹൂർത്തമാണ് ഇന്ന് കൊല്ലം നിലമേല് നടന്നത്. എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിനും ഗവർണറുടെ പ്രതിഷേത്തിനും കൊല്ലം സാക്ഷിയായി. സദാനനന്ദപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് എസ്‍എഫ്ഐ പ്രവർത്തകർ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചത്. പോലീസിനെ നോക്കുകുത്തിയാക്കികൊണ്ട് എസ്എഫ്ഐക്കാർ ഗവർണറുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീഴുകയായിരുന്നു.
എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിന് പിന്നാലെ ഗവർണർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് എല്ലാവർക്കുമെതിരെ കേസെടുക്കണമെന്നും എഫ്ഐആറിന്റെ പകർപ്പ് അടിയന്തരമായി എത്തിക്കണമെന്നും പോലീസിനോട് ഗവർണർ നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് 17 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഗവർണറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.















