പട്ന: ഇൻഡി സഖ്യത്തിൽ ഭിന്നത രൂക്ഷം. അനുനയ ചർച്ചയ്‌ക്ക് മല്ലികാർജുൻ ഖാർഗെ ശ്രമിച്ചെങ്കിലും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഒഴിഞ്ഞുമാറുകയായിരുന്നു. നിതീഷ് കുമാറുമായി സംസാരിക്കാൻ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പലതവണ ശ്രമിച്ചെന്നും എന്നാൽ ഇരുവരും തിരക്കായതിനാൽ ഇതുവരെ സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് വാർത്താസമ്മളനത്തിൽ പറഞ്ഞു.
രൂപീകരണ സമയത്ത് തന്നെ പുകഞ്ഞിരുന്ന ഭിന്നത ഇക്കഴിഞ്ഞ ദിവസമാണ് മറനീക്കി പുറത്തുവന്നത്. കോൺഗ്രസ് നേതാവ് രാഹുൽ നയിക്കുന്ന ന്യായ് യാത്രയിൽ നിന്നും വിട്ടുനിന്നതോടെയാണ് നിതീഷ് കുമാറിന്റെ ഭിന്നത വെളിപ്പെട്ടത്. സഖ്യത്തിനുള്ളിൽ നിന്നും നിതീഷിന് കടുത്ത അവഗണനയാണ് നേരിട്ടതെന്നും അതിനെ തുടർന്നാണ് ഭിന്നത രൂപപ്പെട്ടതെന്നുമാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ നിതീഷ് തിരികെ എൻഡിഎയിലേക്ക് എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടായ ഭിന്നത ഇൻഡി മുന്നണിക്ക് കനത്ത തിരിച്ചടിയാണ് എൽപ്പിക്കുന്നത്. പ്രതിസന്ധിയിൽ അനുനയ ചർച്ചകൾക്ക് ഇൻഡി മുന്നണി ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി നേടാനായിട്ടില്ല. മുതിർന്ന കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിനെ നിരീക്ഷകനായി ബിഹാറിലേക്ക് അയക്കാനാണ് മുന്നണിയുടെ തീരുമാനം എന്നാൽ ഇത് എത്രമാത്രം ഫലവത്താകുമെന്ന് വ്യക്തമല്ല.
നിതീഷിന് പിന്നാലെ, ആംആദ്മിയും, തൃണമൂൽ കോൺഗ്രസും സമാനമായ രീതിയിൽ അഭിപ്രായ ഭിന്നത രേഖപ്പെടുത്തിയിരുന്നു. സീറ്റ് വിഭജനത്തെ തുടർന്നുണ്ടായ സ്പർദ്ധ മുന്നണിയുടെ നിലവിലെ കെട്ടുറപ്പിനെ സാരമായി ബാധിച്ചു എന്നതാണ് ഭിന്നതയും കൊഴിഞ്ഞുപോക്കും സമർത്ഥിക്കുന്നത്.