ലക്നൗ: കനത്ത മൂടൽമഞ്ഞിനിടയിലും ബാലകരാമനെ കാണാൻ ഭക്തജനത്തിരക്ക്. അയോദ്ധ്യയിൽ കഴിഞ്ഞ ദിവസങ്ങളിലായി അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. മൂടൽമഞ്ഞ് തുടരുമ്പോഴും രാമമന്ത്രം ഉരുവിട്ട് പതിനായിരങ്ങൾ ക്ഷേത്രത്തിന് പുറത്ത് കാത്തിരിക്കുകയാണ്.
സുരക്ഷയ്‌ക്കായി കേന്ദ്ര, സംസ്ഥാന സേനൃകളെ ക്ഷേത്ര പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം തുടർച്ചയായി വലിയ ഭക്തജനത്തിരക്കാണ് അയോദ്ധ്യയിലുള്ളത്. ബാലകരാമനെ ഒരുനോക്ക് കണ്ട് ദർശന സായൂജ്യമടയാൻ ദിനംപ്രതി നിരവധി ഭക്തരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അയോദ്ധ്യയിലെത്തുന്നത്.
ദർശനത്തിനെത്തുന്നവർ പുഷ്പങ്ങൾ അർപ്പിക്കുന്നതിന് പുറമെ, ഉദാരമായ സംഭാവനകളും നൽകുന്നുണ്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷമാണ് ഭക്തർ ക്ഷേത്രത്തിലേക്ക് സംഭാവനകൾ നൽകാൻ തുടങ്ങിയത്. പ്രാണപ്രതിഷ്ഠാ ദിനത്തിൽ മൂന്ന് കോടി 17 ലക്ഷം രൂപയുടെ സംഭാവനയായി ക്ഷേത്രത്തിന് ലഭിച്ചത്.