പത്മ പുരസ്കാരങ്ങൾ ലഭിച്ച ഓരോ ഭാരതീയനും രാജ്യത്തിന് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ലാസിക്കൽ ഡാൻസ്, ക്ലാസിക്കൽ സംഗീതം, നാടോടി നൃത്തം, ഭജന, സിനിമ എന്ന് തുടങ്ങി സർവ മേഖലയിൽ നിന്നുള്ളവരാണ് രാജ്യത്തിന്റെ യശസുയർത്തി പുരസ്കാരം സ്വന്തമാക്കിയത്. ഭാരതത്തിന്റെ സമ്പന്നമായ പൈതൃകവും സംസ്കാരവും പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച വിദേശികളെയും രാജ്യം പത്മ അവാർഡുകൾ നൽകി ആദരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസ്, തായ്വാൻ, മെക്സികോ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരെയാണ് പത്മ പുരസ്കാരം നൽകി ഭാരതം ആദരിച്ചത്. ജനങ്ങളുടെ പത്മാ പുരസ്കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പത്മശ്രീ ജേതാക്കളെ തിരഞ്ഞെടുക്കുന്ന രീതിയിൽ ഇത്തവണ മാറ്റം വരുത്തി. ജനങ്ങൾക്ക് തന്നെ ജനങ്ങളെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടാണ് ഇത്തവണ മറ്റ് വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പത്മ ജേതാക്കളുണ്ടായത്. 2014-നെ അപേക്ഷിച്ച് 28 ശതമാനത്തിന്റെ വർദ്ധനയാണ് നോമിനേഷൻ സമർപ്പിക്കുന്നതിലുണ്ടായതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
എല്ലാവരുടെയും ജീവിതത്തിന് ഓരോ ലക്ഷ്യങ്ങളുണ്ട്. ചിലർ സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കുന്നു, മറ്റ് ചിലർ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി മികച്ച തലമുറയെ വാർത്തെടുക്കുന്നു. എന്നാൽ മറ്റ് ചിലർ അവരുടെ മരണശേഷവും അവരുടെ ഉത്തരവാദിത്വങ്ങളും കടമകളും അവയവദാനത്തിലൂടെ നിറവേറ്റുന്നു. രാജ്യത്ത് പ്രതിവർഷം 1000-ത്തിലധികം പേരാണ് അവയവദാനം നടത്തുന്നത്. മറ്റുള്ളവരുടെ ജീവനുകൾ രക്ഷിക്കാനായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു. രാജ്യത്ത് അവയവദാനം പ്രോത്സാഹിപ്പിക്കാനായി നിരവധി സംഘടനകളും മറ്റും നിലവിലുണ്ടെന്നും അവയവദാനത്തിന് സജ്ജമായ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചികിത്സയ്ക്കായി ചെല്ലുമ്പോൾ പല ഡോക്ടർമാരും അവരുടേതായ ഭാഷയിലാകും കുറിപ്പടികൾ എഴുതുക. മറ്റ് ഡോക്ടരുടെ സഹായം തേടുമ്പോൾ ഇത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പതിറ്റാണ്ടുകളായിട്ടുള്ള പ്രശ്നമാണിത്. ആയുഷ് മന്ത്രാലയം പരിഹാരമെന്നവണ്ണം ഏകീകൃത കോഡിംഗ് സംവിധാനം അവതരിപ്പിച്ച വിവരവും പ്രധാനമന്ത്രി പറഞ്ഞു. ഓരേ രീതിയിൽ ഡോക്ടർമാർക്ക് മരുന്നും ചികിത്സ രീതികളും മറ്റും എഴുതാൻ കഴിയും. രോഗവിവരങ്ങൾ മുഴുവൻ ഡോക്ടർക്ക് ഞൊടിയിടയിൽ അറിയാൻ ഈ സംവിധാനം വഴി സാധിക്കും. ഗവേഷണം നടത്തുന്നവർക്കും ഈ കോഡിംഗ് സംവിധാനം ഉപകാരപ്പെടും. ആരോഗ്യ രംഗത്തെ കുതിപ്പിനാണ് ഭാരതം തുടക്കമിട്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.