പട്ന: ബിഹാർ നിയമസഭാകക്ഷി നേതാവായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമ്രാട്ട് ചൗധരി തിരഞ്ഞെടുക്കപ്പെട്ടു. പുതിയരാഷ്‌ട്രീയ സാഹചര്യങ്ങൽക്ക് പിന്നാലെയാണ് സാമ്രാട്ട് ചൗധരിയെ ബിജെപി നിയമസഭാകക്ഷി നേതാവാക്കിയത്. നിയമസഭാകക്ഷി ഉപനേതാവായി വിജയ് സിന്ഹയേയും തിരഞ്ഞെടുത്തിട്ടുണ്ട്.
‘ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് തന്നെ സംബന്ധിച്ചിടത്തോളം വൈകാരികമാണ്. ബീഹാറിന്റെ വികസനത്തിനും ലാലു പ്രസാദ് യാദവിന്റെ ഭീകരത അവസാനിപ്പിക്കുന്നതിനുമായി 2020-ൽ തന്നെ ബിജെപിക്ക് നിയോഗം ലഭിച്ചിരുന്നു. ബിഹാറിലെ ജംഗിൾ രാജ് അവസാനിപ്പിക്കുമെന്ന് നിതീഷ് കുമാർ ഉറപ്പു തന്നിട്ടുണ്ട്. സഞ്ജയ് ഝയാണ് ഇത് സംബന്ധിച്ച് ബിജെപിയെ സമീപിച്ചത്. അതിനെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചു.’ – സാമ്രാട്ട് ചൗധരി പറഞ്ഞു.
ബിഹാറിലെ രാഷ്‌ട്രീയ അനിശ്ചിതത്തിനാണ് ക്ലൈമാക്സായത്. ജെഡിയു നിയമസഭാകക്ഷി യോഗത്തിന് ശേഷം രാവിലെ 11.30ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇൻഡി സഖ്യത്തിലെ അഭിപ്രായ ഭിന്നതയെ തുടർന്നാണ് ജെഡിയുവിന്റെ പിന്മാറ്റം. മല്ലികാർജ്ജുൻ ഖാർഗെ അടക്കമുള്ള ദേശീയ നേതാക്കൾ ഇടപെട്ടിട്ടും തർക്കത്തിന് പരിഹാരം കാണാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നിതീഷ് മുന്നണിയിൽ നിന്നും പിരിയുന്നത്. ഇന്ന് വൈകുന്നേരം നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നിതീഷ് ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേൽക്കും.