കോട്ട ; കൈക്കൂലി വാങ്ങുന്ന ജീവനക്കാരുടെ അനധികൃത സ്വത്തുക്കൾ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കുമെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ-പഞ്ചായത്ത് രാജ് മന്ത്രി മദൻ ദിലാവർ .
അനധികൃത സ്വത്ത് സമ്പാദിച്ച സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും പിരിച്ചുവിടുകയും ചെയ്യുമെന്ന് ദിലാവർ പറഞ്ഞു. “ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ അനധികൃത സ്വത്തുക്കളും ബുൾഡോസർ ഉപയോഗിച്ച് പൊളിക്കും,” ഔദ്യോഗിക യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
അഴിമതിക്കും പെരുമാറ്റ ദൂഷ്യത്തിനും കേസെടുത്തെങ്കിലും മതിയായ തെളിവുകളുടെ അഭാവത്തിൽ ഇതുവരെ നടപടികളിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു ഈ സർക്കാർ ജീവനക്കാർ . ഇവരെ കണ്ടെത്താൻ യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ സർക്കാർ വകുപ്പുകളിൽ സാധന സാമഗ്രികൾ വാങ്ങിയത് അന്വേഷിക്കാനും , “അന്യായമായ” വിലയ്ക്ക് ഇത്തരം വാങ്ങലുകൾ നടത്തിയവർക്കെതിരെ നടപടിയെടുക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.