ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്ത ആൾ ഇന്ത്യ ഇമാം ഓർഗനേസേഷൻ ചീഫ് ഇമാമിനെതിരെ ഫത്വ പുറപ്പെടുവിച്ചു. ചീഫ് ഇമാം ഉമർ അഹമ്മദ് ഇല്ല്യാസിക്കെതിരെയാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ മുഫ്തി സബീർസ് ഹുസൈനിയുടെ പേരിലാണ് ഫത്വ പുറപ്പെടുവിച്ചത്.
ജനുവരി 22 നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്ത ഹുസൈനി പുതിയ ഭാരതത്തിന്റെ മുഖമാണ് രാമക്ഷേത്രമെന്ന് പരാമർശിച്ചിരുന്നു. ഇന്ത്യയിലെ മുസ്ലീങ്ങളെ സംബന്ധിച്ച് രാജ്യമാണ് പ്രഥമമെന്നും മതം രണ്ടാമതാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്ന് പരാമർശിച്ച ഹുസൈനി രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണയ്‌ക്കുന്നതായും അറിയിച്ചിരുന്നു.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തതും ശേഷം നടത്തിയ പരാമർശവുമാണ് മതമൗലികവാദികളെ ചൊടിപ്പിച്ചത്. പിന്നാലെയാണ് ഇമാമിനെതിരെ ഫത്വ പുറപ്പെടുവിച്ചത്. രാജ്യത്തെ എല്ലാ ഇമാമുമാരും ചീഫ് ഇമാം ഉമർ അഹമ്മദ് ഇല്ല്യാസിക്കെതിരെ ഫത്വ പുറപ്പെടുവിക്കണമെന്ന് ഫത്വയിൽ നിർദ്ദേശിച്ചിരിക്കുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. റിപ്പബ്ലിക്കാണ് വാർത്ത പുറത്തുവിട്ടത്.