റാഫേൽ യുദ്ധ വിമാനങ്ങൾ ഭാരതത്തിൽ നിർമിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നാഗ്പൂരിലെ മിഹാൻ-സെസിൽ ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ടാണ് റഫേൽ യുദ്ധവിമാനങ്ങൾ നിർമിക്കുക.
ഇത് യാഥാർത്ഥ്യമാകുന്നതൊടെ ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഇന്ത്യയിൽ നിർമിച്ച യുദ്ധവിമാനങ്ങൾ പറത്താനാകും. കൂടാതെ യുദ്ധവിമാനങ്ങളുടെ കയറ്റുമതിയും രാജ്യത്തിന് ഏറെ ഗുണം ചെയ്യും.
അനിൽ ധീരുഭായ് അംബാനി റിലയൻസ് ഗ്രൂപ്പുമായി സഹകരിച്ചാണ് ദസ്സാൾട്ട് കമ്പനി പദ്ധതി പൂർത്തിയാക്കുക.ആറ് എയർ ടു എയർ മിസൈൽ വഹിക്കാനുള്ള ശേഷിയുള്ളവയാണ് റാഫേൽ പോർ വിമാനങ്ങൾ. വായുവിൽ നിന്ന് വായുവിലേക്കും, കരയിലേക്കും ആക്രമണം നടത്താൻ കഴിവുണ്ട്.
റാഫേൽ യുദ്ധവിമാനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 1912 കിലോമീറ്ററാണ്. എന്നാൽ യുദ്ധമേഖലയിൽ ഇത് 1850 കിലോമീറ്ററാണ്. പരമാവധി 51,952 അടി ഉയരത്തിൽ പറക്കാൻ കഴിയും. ഒരു സെക്കൻഡിൽ 305 മീറ്റർ വരെ നേരിട്ട് പറക്കാനും ഇതിന് കഴിയും. ചിറകുകൾക്ക് 10.3 മീറ്റർ നീളവും 5.3 മീറ്റർ ഉയരവുമാണുള്ളത്.
ഒരു പൈലറ്റാണ് റഫേൽ പോർവിമാനം നിയന്ത്രിക്കുന്നത്. ഇന്ത്യൻ വ്യോമസേനയിൽ 36 റഫാൽ യുദ്ധവിമാനങ്ങളുണ്ട്. പറന്നുകൊണ്ടുതന്നെ താഴെയുള്ള ദൃശ്യങ്ങൾ കൃത്യമായി പകർത്താനും അത് സേനാ കേന്ദ്രങ്ങളിലേക്ക് അയക്കാനുള്ള മികവുറ്റ ആധുനിക സംവിധാനങ്ങളും റാഫേൽ വിമാനങ്ങളിലുണ്ട്.
അന്താരാഷ്‌ട്ര തലത്തിൽ നിരവധി റേറ്റിംഗുകൾ സ്വന്തമാക്കിയ റാഫേലിന് 100ൽ 90 ശതമാനം BVR റേറ്റിംഗ് ഉണ്ട്.വലിയ തോതിൽ ശത്രു സൈന്യത്തിനെ ഭയപ്പെടുത്തുന്ന ഹാമ്മർ അഥവാ ഹൈലി എജൈൽ മോഡുലാർ അമ്യുണിഷൻ എക്സറ്റൻഡഡ് റേഞ്ച് മിസൈലുകളാണ് റാഫേലിന്റെ മറ്റൊരു സവിശേഷത.
വിമാനങ്ങൾക്ക് ലേസർ ഗൈഡഡ് ബോംബുകൾ വഹിക്കാനുള്ള ശേഷിയുമുണ്ട്.വായുവിൽ നിന്ന് വായുവിലേക്ക്, വായുവിൽ നിന്ന് ഭൂമിയിലേക്ക്, വായുവിൽ നിന്ന് ഉപരിതലത്തിലേക്ക്, ആണവ പ്രതിരോധ മിസൈലുകൾ ഇതിൽ സ്ഥാപിക്കാം. ഇത് കൂടാതെ മറ്റ് പല തരത്തിലുള്ള ബോംബുകളും വിന്യസിക്കാനാകും.
ഇന്ത്യയിൽ നിർമിക്കുന്ന റാഫേലിന് ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് സൂചന. റാഫേൽ മറൈൻ അധികം വൈകാതെ നാവികസേനയുടെ ഭാഗമാകും. 2022 ജനുവരിയിൽ ഗോവയിലെ ഐഎൻഎസ് ഹൻസയിലെ റാഫേൽ-എം നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇന്ത്യൻ ആവശ്യങ്ങൾക്കനുസരിച്ച് യുദ്ധവിമാനം വിവിധ പരീക്ഷണ നടപടിക്രമങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നാണ് വിവരം. METROR, SCALP, HAMMER എന്നീ മിസൈലുകൾ സ്ഥാപിക്കുന്നതിനെപ്പറ്റിയും ആലോചന നടക്കുന്നുണ്ട്.