കൊല്ലം: കൊല്ലം-പുനലൂർ റെയിൽവേ ട്രാക്കിൽ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഈ റൂട്ടിലൂടെയുള്ള ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 70 കിലോമീറ്ററാണ്. ഇത് വർദ്ധിപ്പിച്ച് 80-90 കിലോമീറ്ററിൽ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഇത് പ്രാബല്യത്തിൽ വരുന്നതോടെ കൊല്ലം-ചെന്നൈ റെയിൽവേ ട്രാക്കിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്താനാകുമെന്ന് റെയിൽവേ അറിയിച്ചു.
കൊല്ലത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്നതിനുള്ള എളുപ്പ പാതയാണ് പുനലൂർ-ചെങ്കോട്ട ട്രാക്ക്. നിലവിൽ ഈ റൂട്ടിലൂടെ കൊല്ലത്ത് നിന്ന് ചെന്നൈയിലേക്ക് എഗ്മൂർ എക്സ്പ്രസ്, തിരുനെൽവേലിയിൽ നിന്ന് പാലക്കാട്ടേക്ക് പാലരുവി എക്സ്പ്രസ്, ആഴ്ചയിൽ രണ്ട് ദിവസം എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് എക്സ്പ്രസ്, മധുരയിൽ നിന്ന് ഗുരുവായൂരിലേക്ക് എക്സ്പ്രസ് എന്നിങ്ങനെ നാല് സർവീസുകളാണ് നിലവിലുള്ളത്.
ഭഗവതി പുരം മുതൽ പുനലൂർ വരെയുള്ള ഭാഗത്ത് നിലവിൽ 30 കിലോമീറ്റർ വേഗത്തിലാണ് ട്രെയിനുകൾ സഞ്ചരിക്കുന്നത്. വളവുകളും കയറ്റങ്ങളും ഇറക്കങ്ങളും നിരവധിയുള്ള ഇടമായതിനാൽ വേഗത വർദ്ധിപ്പിക്കുന്നതിന് നിരവധി പരിമിതികളുണ്ട്. തെങ്കാശിയിൽ നിന്ന് ചെങ്കോട്ട, ഭഗവതിപുരം വരെ വരുന്ന ട്രാക്കിൽ 60 കിലോമീറ്ററാണ് നിലവിലുള്ള വേഗത. ഇത് വർദ്ധിപ്പിച്ച് 100-110 കിലോമീറ്റർ വേഗതയിലാക്കാനാണ് പദ്ധതിയിടുന്നത്.
ചെങ്കോട്ട മുതൽ കൊല്ലം വരെയുള്ള റെയിൽവേ പാതയിൽ റെയിൽവേ സ്റ്റേഷനുകളിൽ ലൂപ്പ് ലൈനുകളുടെ വേഗത 15-ൽ നിന്ന് 30 ആയി ഇതിനോടകം തന്നെ വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ നിലവിൽ 14 കോച്ചുകൾ മാത്രമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് ഉള്ളത്. ഇത് വർദ്ധിപ്പിച്ച് 22 ആക്കുന്നതിനുള്ള ട്രയൽ നടന്നിരുന്നു. എൽഎച്ച്ബി ട്രയൽ 16-ന് പൂർത്തീകരിക്കുകയും 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ആർഡിഎസ്ഒ റെയിൽവേ ബോർഡിന് സമർപ്പിക്കുകയും ചെയ്യും. ഐസിഎഫ് കോച്ചുകൾ ഉപയോഗിച്ച് മൂന്ന് ദിവസത്തേക്കും ഗരീബ് രഥ് കോച്ചുകൾ ഉപയോഗിച്ച് അടുത്ത മൂന്ന് ദിവസത്തേക്കും ട്രയൽ നടത്തും.