ന്യൂഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ ഫത്‌വ പുറപ്പെടുവിച്ചതിനെതിരെ ഓൾ ഇന്ത്യ ഇമാം ഓർഗനേസേഷൻ ചീഫ് ഇമാം ഡോ ഇമാം ഉമർ അഹമ്മദ് ഇല്യാസ്. ചീഫ് ഇമാം എന്ന നിലയിലാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റിൽ നിന്ന് ക്ഷണം ലഭിച്ചത്. ക്ഷണത്തെ കുറിച്ച് വ്യക്തമായി ആലോചിച്ചതിന് ശേഷമാണ് പ്രാണപ്രതിഷ്ഠാ ചഠങ്ങിൽ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ മുഫ്തി സബീർസ് ഹുസൈനിയുടെ പേരിലാണ് ഫത്‌വ പുറപ്പെടുവിച്ചത്.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്തുന്നതിനായാണ് അയോദ്ധ്യയിലേക്ക് പോയത്. ഇന്നലെയാണ് ഫത് വ പുറപ്പെടുവിച്ചത്. കഴിഞ്ഞ ജനുവരി 22ന് വൈകുന്നേരം മുതൽ എനിക്ക് വരുന്നത് മുഴുവൻ ഭീഷണി മുഴക്കിയുള്ള കോളുകളും സന്ദേശങ്ങളുമാണ്. ജീവന് വരെ ഭീഷണിയുണ്ട്. ഇത്തരത്തിലുള്ള കോളുകൾ റെക്കോർഡ് ചെയ്ത് വച്ചിട്ടുണ്ട്. എന്നെയും രാജ്യത്തെയും സ്‌നേഹിക്കുന്നവർ എന്റെ നിലപാടിനെ പിന്തുണയ്‌ക്കും. ചടങ്ങിൽ പങ്കെടുത്തതിന് എന്നെ വെറുക്കുന്നവർ പാകിസ്താനിലേക്ക് പോകുക. സ്‌നേഹത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശമാണ് ഞാൻ നൽകിയത്. കുറ്റം ചെയ്യാത്ത ഞാൻ മാപ്പ് പറയാനോ രാജിവയ്‌ക്കാനോ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 22 നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്ത ഉമർ അഹമ്മദ് ഇല്യാസ് പുതിയ ഭാരതത്തിന്റെ മുഖമാണ് രാമക്ഷേത്രമെന്ന് പരാമർശിച്ചിരുന്നു. ഇന്ത്യയിലെ മുസ്ലീങ്ങളെ സംബന്ധിച്ച് രാജ്യമാണ് പ്രഥമമെന്നും മതം രണ്ടാമതാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്ന് പരാമർശിച്ച ഉമർ അഹമ്മദ് ഇല്യാസ് രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണയ്‌ക്കുന്നതായും അറിയിച്ചിരുന്നു.