വാഷിംഗ്ടൺ: അമേരിക്കയിലെ പർഡ്യൂ സർവകാലശാലയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നീൽ ആചാര്യ എന്ന വിദ്യാർത്ഥിയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. സർവകലാശാലയോട് ചേർന്നുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസമായി നീൽ ആചാര്യയെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാവ് ഗൗരി ആചാര്യ എക്സിൽ പോസ്റ്റ് പങ്കിട്ടിരുന്നു. പർഡ്യൂ സർവകലാശാലയിൽ എത്തിച്ച ഊബർ ഡ്രൈവറാണ് അവസാനമായി നീലിനെ കണ്ടതെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും സഹായിക്കണമെന്നുമായിരുന്നു പോസ്റ്റിലെ സാരംശം.
തുടർന്ന് ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് കുടുംബത്തെ മരണ വിവരം അറിയിച്ചത്. സാധ്യമായ എല്ലാ സഹായം നൽകുമെന്നും കോൺസുലേറ്റ് വ്യക്തമാക്കി. മരണത്തിലേക്ക് നയിച്ച സംഭവത്തെ കുറിച്ച് വ്യക്തമായ ധാരണ ലഭ്യമല്ല. സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥിയായിരുന്നു നീൽ ആചാര്യ.