ലക്നൗ: വനിതാ ക്രിക്കറ്റ് ടീമിന് വേണ്ടി തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവച്ച ദീപ്തി ശർമ്മയെ ആദരിച്ച് ഉത്തർപ്രദേശ് സർക്കാർ. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പദവി നൽകിയാണ് ആദരിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർ ചേർന്ന് നിയമന കത്തും മൂന്ന് കോടി രൂപയും ദീപ്തി ശർമ്മക്ക് കൈമാറി.
സർക്കാരിന്റെ ഈ അംഗീകാരത്തിന് നന്ദിയുണ്ടെന്നും തന്നിലൂടെ വനിതാ ക്രിക്കറ്റ് ടീമിനെ പ്രേത്സാഹിപ്പിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ദീപ്തി ശർമ്മ പറഞ്ഞു. ആഗ്രയിലെ മറ്റ് കായികതാരങ്ങളെയും ചടങ്ങിൽ ആദരിച്ചു. പാരാ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ജതിൻ കുഷ്‌വാഹ, യാഷ് കുമാർ എന്നിവർക്ക് അഞ്ച് ലക്ഷം രൂപ കൈമാറി. ദേശീയ ഗെയിംസിലെ വിജയത്തിന് സ്‌നൂക്കർ ചാമ്പ്യൻ പരാസ് ഗുപ്തയ്‌ക്കും റൈഫിൾ ഷൂട്ടിൽ മികച്ച പ്രകടനം കാഴ്ചവച്ച ആയുഷി ഗുപ്തക്കും പുരസ്‌കാരം സമ്മാനിച്ചു.
ആഗ്രയിലെ അവധ്പൂരിയിൽ നിന്നാണ് ദീപതി ശർമ്മയുടെ വിജയയാത്ര തുടങ്ങിയത്. സുഹൃത്തുക്കളോടൊപ്പം കുട്ടിക്കാലം മുതൽ ക്രിക്കറ്റ് പരിശീലിച്ചു. വിദ്യാഭ്യാസത്തിനോടൊപ്പം ക്രിക്കറ്റിലേക്കും കൂടുതൽ ശ്രദ്ധ ചെലുത്തി. 2023-ൽ ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണമെഡലും, ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡലും ദീപ്തി ശർമ്മ കരസ്ഥമാക്കിയിരുന്നു.