ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വരുന്ന മെയ് മാസത്തിൽ 10 വർഷം പൂർത്തിയാക്കുകയാണ്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് രാജ്യത്ത് ‘ശക്തമായ ഗ്രാമീണ അടിത്തറ’ മോദി സർക്കാർ പണിതുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് ബാങ്കുകളുടെയും (എആർഡിബി) സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ (ആർസിഎസ്) കമ്പ്യൂട്ടർവൽക്കരണ പദ്ധതി ദേശീയ തലസ്ഥാനത്ത് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ. ദേശീയ സഹകരണ വികസന കോർപ്പറേഷന്റെ( എൻസിഡിസി ) സഹകരണത്തോടെ സഹകരണ മന്ത്രാലയമാണ് ഡൽഹിയിൽ പരിപാടി സംഘടിപ്പിച്ചത്.
‘കഴിഞ്ഞ 10 വർഷത്തിനിടയിൽ, രാജ്യത്ത് രണ്ട് പ്രധാന ജോലികൾ മോദി സർക്കാർ ചെയ്തു. ഒന്ന്, രാജ്യത്തെ 23 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. രണ്ട്, വൈദ്യുതിയും 60 കോടി പാവങ്ങൾക്ക് സൗജന്യ റേഷനും മോദി സർക്കാർ നൽകി. പത്ത് വർഷം കൊണ്ട് ഭാരതത്തിലെ ഗ്രാമീണ അടിത്തറ മോദി സർക്കാർ ശക്തമാക്കി. ഗ്രാമവികസനത്തിനായിരുന്നു ബിജെപി സർക്കാർ പ്രാധാന്യം നൽകിയത്. പ്രധാനമന്ത്രി മോദിയുടെ “സഹകർ സേ സമൃദ്ധി” എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനായി സഹകരണ മന്ത്രാലയം സ്വീകരിച്ച നിരവധി സുപ്രധാന നടപടികളിലൊന്നാണ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും എആർഡിബി, ആർസിഎസ് ഓഫീസുകളുടെ കമ്പ്യൂട്ടർവൽക്കരണം’.
‘സഹകരണ മേഖലയെ നവീകരിക്കാനും മുഴുവൻ സഹകരണ ആവാസവ്യവസ്ഥയെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവന്ന് കാര്യക്ഷമത വർദ്ധിപ്പിക്കാനും മോദി സർക്കാർ പ്രതിബദ്ധമാണ്. 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്ന 1,851 യൂണിറ്റ് എആർഡിബികൾ കംപ്യൂട്ടറൈസ് ചെയ്ത് ഒരു പൊതു ദേശീയ സോഫ്‌റ്റ്‌വെയർ വഴി നബാർഡുമായി ബന്ധിപ്പിക്കുകയാണ് എആർഡിബികളുടെ കംപ്യൂട്ടർവൽക്കരണ പദ്ധതി ലക്ഷ്യമിടുന്നത്. സഹകരണ മന്ത്രാലയത്തിന്റെ ഈ സംരംഭം പ്രവർത്തന കാര്യക്ഷമതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കും. കോമൺ അക്കൗണ്ടിംഗ് സിസ്റ്റം (CAS), മാനേജ്മെൻ്റ് ഇൻഫർമേഷൻ സിസ്റ്റം (MIS) എന്നിവയിലൂടെ ബിസിനസ് നടപടിക്രമങ്ങൾ സ്റ്റാൻഡേർഡ് ചെയ്തുകൊണ്ട് ARDB-യിലെ സുതാര്യത ഉറപ്പാക്കും’.
‘എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് ബാങ്കുകളുടെയും (എആർഡിബി) കോഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറുടെയും (ആർസിഎസ്) ഓഫീസുകളുടെ കംപ്യൂട്ടർവൽക്കരണത്തിനായി ഏകദേശം 225 കോടി രൂപയാണ് കേന്ദ്രസർക്കാർ ചിലവിടുക. ഇടപാട് ചെലവ് കുറയ്‌ക്കുക, കർഷകർക്ക് വായ്പ വിതരണം സുഗമമാക്കുക, പദ്ധതികളുടെ മികച്ച നിരീക്ഷണത്തിനും വിലയിരുത്തലിനും തത്സമയ ഡാറ്റ ആക്സസ് പ്രാപ്തമാക്കുക എന്നിവയും ഈ സംരംഭം ലക്ഷ്യമിടുന്നു. ഇതുകൂടാതെ, സഹകരണ മന്ത്രാലയം 8 ലക്ഷത്തിലധികം സഹകരണ സംഘങ്ങളിൽ നിന്നുള്ള ഡാറ്റ ഉൾക്കൊള്ളുന്ന ഒരു പുതിയ ദേശീയ സഹകരണ ഡാറ്റാബേസും രൂപീകരിച്ചിട്ടുണ്ട്’- അമിത് ഷാ പറഞ്ഞു.