തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് 35 ലക്ഷം രൂപ മുടക്കി കാർ വാങ്ങിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 35 ലക്ഷം രൂപ മുടക്കി ഒരു കിയ കാർ വാങ്ങുന്നതാണോ ഇത്ര വലിയ കാര്യം എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ക്ലിഫ് ഹൗസിലെ കാലി തൊഴുത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയത് മുഖ്യമന്ത്രിയല്ലെന്നും മന്ത്രി പറഞ്ഞു.
കടത്തിൽ നിന്ന് കടത്തിലേക്ക് കൂപ്പുകുത്തുന്നതിനിടെയാണ് സർക്കാരിന്റെ ധൂർത്തുകൾ. കൂടുതൽ കടമെടുക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്ന് കരയുന്നതിനിടെയാണ് ധനമന്ത്രിയുടെ വിശദീകരണം. കൂടുതൽ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന വാദം ഉന്നയിച്ചായിരുന്നു കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ കാർണിവൽ സീരിസിലെ ലിമോസിൻ കാർ പുതുതായി വാങ്ങിയത്. ആറ് മാസം മുൻപ് വാങ്ങിയ കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകൾക്ക് പുറമേയാണ് കഴിഞ്ഞ ജൂണിൽ, സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശ പ്രകാരം കിയ കാർ വാങ്ങിയത്.
കേന്ദ്രത്തിൽ നിന്ന് 57,000 കോടി രൂപ കിട്ടാനുണ്ടെന്നാണ് ധനമന്ത്രി നിയമസഭയിൽ പറഞ്ഞത്. ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുകയല്ലെന്നും എല്ലാ ചെലവുകൾക്കും പണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് കരുതി കാര്യങ്ങൾ ആകെ നിലയ്‌ക്കുന്ന സാഹചര്യമില്ലെന്നും ധനമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞിരുന്നു. ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ചട്ടിക്കട്ടപ്പാറ സ്വദേശി ജോസഫ് ആത്മഹത്യ ചെയ്തിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ ന്യായീകരണം. ക്ഷേമപെൻഷൻ ലഭിക്കാതെ തെരുവിൽ പിച്ചച്ചട്ടിയുമായി ഇറങ്ങിയ മറിയകുട്ടിയുടെ ഹർജിയിൽ കോടതിയിൽ സർക്കാർ നൽകിയ വിശദീകരണം തന്നെ സാമ്പത്തിക പ്രതിസന്ധി എന്നായിരുന്നു. ഇതിന് പിന്നാലെയാണ് കാര്യങ്ങൾ എല്ലാം നല്ല രീതിയിലാണ് നടക്കുന്നതെന്ന വാദം.