ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദശകത്തിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ വിവരിച്ച് കൊണ്ടാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യം കുതിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. അമൃതകാലത്തിനായി സർക്കാർ പ്രയത്നിക്കുന്നു. സാമ്പത്തിക രംഗത്ത് പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടായത്.
നിരവധി വെല്ലുവിളികളെ തരണം ചെയ്യാൻ സാധിച്ചതായും മന്ത്രി വ്യക്തമാക്കി. 34 ലക്ഷം കോടി രൂപ ജൻ ധൻ അക്കൗണ്ടുകൾ വഴി ജനങ്ങളിലേക്ക് നേരിട്ടെത്തിച്ചു. 25 കോടി ജനങ്ങളെ പട്ടിണിയിൽ നിന്ന് മുക്തരാക്കാൻ സർക്കാരിന് സാധിച്ചു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു. കാർഷിക രംഗത്ത് വൻ കുതിപ്പുകൾക്കാണ് സാക്ഷ്യം വഹിച്ചത്. ആധുനിക വത്കരിക്കാൻ സാധിച്ചു. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകാൻ സാധിച്ചു. ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷയോടെയും ശുഭാപ്തിവിശ്വാസത്തോടെയും ഭാവിയിലേക്ക് ഉറ്റുനോക്കുന്നു.
രാജ്യത്തെ യുവാക്കൾക്കായി നിരവധി പ്രവർത്തനങ്ങളും പദ്ധതികളും അവതരിപ്പിക്കാൻ സാധിച്ച. സ്കിൽ ഇന്ത്യ മിഷൻ വഴി 1.4 കോടി യുവാക്കൾക്ക് പരിശീലനം നൽകാൻ കഴിഞ്ഞു. 54 ലക്ഷം യുവാക്കളെ നൈപുണ്യ പരിശീലനം നൽകി. 3000 പുതിയ ഐടിഐകൾ സ്ഥാപിച്ചു. ഏഴ് ഐഐടികൾ, 16 ഐഐഐടികൾ, ഏഴ് ഐഐഎമ്മുകൾ, 15 എയിംസ്, 390 സർവ്വകലാശാലകളും സ്ഥാപിച്ചു. ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി അടിസ്ഥാന സൗകര്യ വികസനത്തിൽ റെക്കോർഡ് വർദ്ധനയാണ് രേഖപ്പെടുത്തിയത്. മുദ്ര യോജന വഴി സ്ത്രീകൾക്കും യുവാക്കൾക്കും ചെറുകിട വ്യാപാരികൾക്കും ധനസഹായം നൽകാൻ സാധിച്ചു- ധനമന്ത്രി പറഞ്ഞു.