കുറ്റകൃത്യങ്ങളുടെ തോതും ഗൗരവവും അനുസരിച്ചാണ് പ്രതികൾക്ക് ശിക്ഷ നിശ്ചയിക്കുന്നത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ശിക്ഷാവിധി പ്രഖ്യാപിക്കുന്നു. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയാണ് കാപിറ്റൽ പനിഷ്‌മെന്റ് അഥവാ വധശിക്ഷ. ലോകത്തെമ്പാടുമുള്ള രാജ്യങ്ങൾ വധശിക്ഷ നടപ്പാക്കുന്നുണ്ടെങ്കിലും പല രാജ്യങ്ങളിലും വ്യത്യസ്ത രീതികളാണ് അവലംബിക്കുന്നത്. അവ എന്തെല്ലാമാണെന്ന് നോക്കാം..
ലെതൽ ഇഞ്ചക്ഷൻ (lethal injection)
ചൈന, വിയറ്റ്‌നാം, യുഎസ്എ എന്നീ രാജ്യങ്ങൾ തുടർന്നുപോരുന്ന വധശിക്ഷാ രീതിയാണിത്. ശരീരത്തിലേക്ക് പ്രവേശിച്ചാൽ മരണം ഉറപ്പാകുന്ന മിശ്രിതത്തെ ഇഞ്ചക്ഷൻ രൂപത്തിൽ നൽകുന്നു. sodium pentotal, pancuronium bromide, potassium chloride എന്നിവയാണ് പ്രധാനമായും കുത്തിവയ്‌ക്കുക. ഹൃദയത്തിന്റെ പ്രവർത്തനം നിലയ്‌ക്കുന്നതിനും ശരീരം തളരുന്നതിനും ലെതൽ ഇഞ്ചക്ഷൻ കാരണമാകുന്നു. മരുന്ന് കുത്തിവച്ച് 26 മിനിറ്റിന് ശേഷമാണ് തടവുപുള്ളി മരിക്കുക. ലോകത്ത് നടപ്പിലാക്കുന്ന വ്യത്യസ്ത തരം വധശിക്ഷാ രീതികളിൽ ഏറ്റവും മാനുഷിക പരിഗണന ലഭിക്കുന്ന ഏകരീതി ലെതൽ ഇഞ്ചക്ഷനാണ്.
വൈദ്യുതാഘാതമേൽപ്പിച്ച് കൊല്ലുക (electrocution)
അമേരിക്കയാണ് ഈ വധശിക്ഷാ രീതി പിന്തുടരുന്നത്. തടവുപുള്ളിയെ കസേരയിൽ ഇുത്തിയതിന് ശേഷം കെട്ടിയിടുന്നു. മെറ്റൽ ഉപയോഗിച്ചുള്ള ഇലക്ട്രോഡ് തലയിൽ ഘടിപ്പിക്കുന്നു. പ്രതിയുടെ കണ്ണ് മൂടിയിരിക്കും. 500-2000 വോൾട്ട് ശക്തിയുള്ള വൈദ്യുതി പ്രവഹിപ്പിക്കുന്നതോടെ 30 സെക്കൻഡിനുള്ളിൽ പ്രതി മരണത്തിന് കീഴടങ്ങുന്നതാണ്.
തൂക്കിക്കൊല്ലുക (hanging)
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബോട്‌സ്വാന, ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, കുവൈറ്റ്, മലേഷ്യ, നൈജീരിയ, ഗാസ, സൗത്ത് സുഡാൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ കണ്ടുവരുന്ന ശിക്ഷാരീതി. പ്രതിയുടെ നീളവും ഭാരവും കണക്കാക്കി തൂക്കിക്കൊല്ലുന്നു.
ഷൂട്ടിംഗ് (shooting)
ചൈന, ഇന്തോനേഷ്യ, നോർത്ത് കൊറിയ, സൗദി അറേബ്യ, സൊമാലിയ, തായ്‌വാൻ, യെമൻ എന്നീ രാജ്യങ്ങളിൽ കുറ്റവാളിയെ വെടിവച്ച് കൊല്ലുന്ന രീതിയുണ്ട്. പ്രതികളെ ഒരിടത്ത് നിർത്തിയോ, ഇരുത്തിയോ ആകും വെടിവയ്‌ക്കുക. തല മൂടിയിരിക്കും. ഇരുപത് അടി അകലത്തിൽ നിന്ന് അഞ്ച് പേർ ചേർന്ന് വെടിയുതിർക്കും. പ്രതിയുടെ ഹൃദയത്തെ ലക്ഷ്യമിട്ടാണ് ഷൂട്ട് ചെയ്യുക.
തലവെട്ടുക (beheading)
സൗദി അറേബ്യയിൽ പിന്തുടരുന്ന വധശിക്ഷാ രീതിയാണിത്. പൊതുജനങ്ങൾക്ക് മുമ്പിൽ വച്ച് ശിക്ഷാവിധി നടപ്പിലാക്കും. പ്രതിയുടെ കണ്ണുകള് മൂടി, കൈകൾ ബന്ധിച്ച് ജയിലിന് അടുത്തുള്ള പൊതുസ്ഥലത്ത് എത്തിക്കും. വ്യഭിചാരം, മതനിന്ദ, സ്വവർഗരതി, മന്ത്രവാദം, അവിവാഹിതർക്കിടയിലുള്ള ലൈംഗികത എന്നീ ‘കുറ്റങ്ങൾ’ക്കാണ് സൗദി അറേബ്യയിൽ തലവെട്ടുന്നത്.
നൈട്രജൻ ഹൈപോക്‌സിയ (nitrogen hypoxia)
നൈട്രജൻ നിറച്ച ഫേസ് മാസ്‌ക് പ്രതിയെ ധരിപ്പിക്കുന്നു. ഓക്‌സിജൻ ലഭിക്കാതെ കുറ്റവാളി മരിക്കുന്നു. അമേരിക്കയിലെ അലബാമ അടക്കമുള്ള ഇടങ്ങളിൽ ഈ രീതി പിന്തുടരുന്നുണ്ട്.