ലക്‌നൗ: ജ്ഞാൻവാപി സമുച്ചയത്തിൽ ഹൈന്ദവർക്കും പ്രാർത്ഥന നടത്താനുള്ള കോടതി വിധി വന്നതോടെ പ്രദേശത്ത് ഡ്രോൺ നിരീക്ഷണം ഉൾപ്പെടെയുള്ള കർശന പരിശോധനകൾ ഏർപ്പെടുത്തി പോലീസ്. കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ തള്ളിയതോടെ കമ്മിറ്റി, പ്രദേശത്ത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് ജ്ഞാൻവാപി സമുച്ചയ ഭാഗത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മേഖലയിൽ ഡ്രോൺ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്
ജ്ഞാൻവാപി സമുച്ചയത്തിലെ വ്യാസ് കാ തെഹ്ഖാന നിലവറയിൽ ഹൈന്ദവർക്കും പ്രാർത്ഥനകൾ നടത്താനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് കോടതി നൽകിയത്. ഇതേത്തുടർന്ന് വിശ്വാസികൾ നിലവറ തുറന്ന് പൂജകളും ആരതികളും നടത്തിയിരുന്നു. ഇതോടെ മസ്ജിദ് കമ്മിറ്റി, ഹൈന്ദവർ പൂജ നടത്തുന്നതിനതിരെ പ്രതിഷേധം ഉയർത്തുകയും അപ്പീലുമായി അഹമ്മദാബാദ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ സമുച്ചയത്തിൽ ഹൈന്ദവർക്ക് പ്രാർത്ഥന നടത്താനുള്ള അനുമതി സ്റ്റേ ചെയ്യണമെന്നു പറഞ്ഞു നൽകിയ ഹർജി കോടതി തള്ളി. ഇതോടെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് മസ്ജിദ് കമ്മിറ്റി. ഇതിന്റെ പശ്ചാത്തലത്തിലാണ് ജ്ഞാൻവാപിയിൽ സുരക്ഷ ശക്തമാക്കിയത്. കോടതി വിധി മാനിച്ച് എല്ലാ വിശ്വാസികളും മുന്നോട്ട് പോകണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.















