തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് വേണ്ടി കേരള സാഹിത്യ അക്കാദമി എഴുതിച്ച ‘കേരളഗാന’ വിവാദം കെട്ടടങ്ങുന്നില്ല. അപമാനിതനായെന്ന് അറിയിച്ച് ശ്രീകുമാരൻ തമ്പി രംഗത്തെത്തിയതോടെ പ്രതികരണങ്ങളും മറുപടികളും അതിനോടുള്ള വിയോജിപ്പുകളുമായി നിരവധി കോണുകളിൽ നിന്ന് പൊട്ടിത്തെറികൾ ഉയരുകയാണ്. ഇതിനിടെ സാഹിത്യ അക്കാദമിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്‌ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കർ.
അക്കാദമിയോടും സർക്കാരിനോടും തുറന്നപോരിനിറങ്ങിയ ശ്രീകുമാരൻ തമ്പിക്ക് പിന്തുണ നൽകിയ എ. ജയശങ്കർ, സാഹിത്യ അക്കാദമിയുടെ സെക്രട്ടറി സി.പി അബൂബക്കറിനെ ഹാസ്യരൂപേണ വിമർശിക്കുകയും ചെയ്തു. “മലയാള ഭാഷതൻ മാദക ഭംഗി.. എന്നൊക്കെ മുമ്പ് സ്ത്രീ വിരുദ്ധ, നവോത്ഥാന വിരുദ്ധ ഗാനങ്ങൾ എഴുതിയ ഈ സവർണ്ണ ഫ്യൂഡൽ മാടമ്പിയെ കൊണ്ട് എഴുതിയ പാട്ടിന്റെ പല്ലവി മാറ്റിയെഴുതാൻ കൽപിക്കുകയും മാറ്റി എഴുതിയ ശേഷം കേരള ഗാനം ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിൽ ഇടുകയും ചെയ്ത അക്കാദമി സെക്രട്ടറി മാസല്ല, മരണ ആസാണ്. അബൂബക്കർ സഗാവിന് അഭിവാദ്യങ്ങൾ!”- ഇതായിരുന്നു ജയശങ്കറിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇത് പങ്കുവച്ചത്.
സംസ്ഥാന സർക്കാരിന് വേണ്ടി സാഹിത്യ അക്കാദമി കേരള ഗാനം എഴുതാൻ ആവശ്യപ്പെട്ട് പിന്നീട് അപമാനിച്ചുവെന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ തുറന്നുപറച്ചിൽ. പാട്ടെഴുതിയതിന് ശേഷം അക്കാദമി അറിയിപ്പൊന്നും നൽകിയില്ല. അക്കാദമി സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു കേരളഗാനമെഴുതാൻ ആവശ്യപ്പെട്ടത്. എന്നാൽ പാട്ടെഴുതി നൽകിയതിന് ശേഷം പ്രതികരണങ്ങൾ അറിയിക്കാതെ, കേരളഗാനം ക്ഷണിച്ചുകൊണ്ട് ചാനലുകളിൽ പരസ്യം നൽകി. തന്നെ ക്ഷണിച്ച് അപമാനിക്കുകയായിരുന്നുവെന്നും ആ കെണിയിൽ അറിയാതെ വീണുപോയെന്നുമായിരുന്നു ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം. എന്നാൽ അദ്ദേഹത്തിന്റെ പാട്ട് ക്ലീഷെ ആയതിനാൽ സമിതി ഒഴിവാക്കുകയായിരുന്നും തിരുത്താൻ ശ്രീകുമാരൻ തമ്പി തയ്യാറായില്ലെന്നുമായിരുന്നു പ്രസിഡന്റ് കെ. സച്ചിദാനന്ദൻ അറിയിച്ചത്.