അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിർമ്മാണ യൂണിറ്റ് ഗുജറാത്തിലെ മുന്ദ്രയിൽ സ്ഥാപിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ് . ചെമ്പിന്റെ ഇറക്കുമതിയിൽ ഇന്ത്യയുടെ ആശ്രിതത്വം കുറയ്ക്കുന്നതിനും ഊർജ പരിവർത്തനത്തിനും ഈ പ്ലാൻ്റ് സഹായിക്കുമെന്നാണ് സൂചന . പതിനായിരം കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ പ്ലാന്റ് മാർച്ച് അവസാനത്തോടെ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കും . 10 ലക്ഷം ടൺ ശേഷിയുള്ള പ്ലാൻ്റ് 2029-ഓടെ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും.
ചൈനയെയും മറ്റ് രാജ്യങ്ങളെയും പോലെ, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ലോഹമായ ചെമ്പിന്റെ ഉത്പാദനം ഇന്ത്യയും അതിവേഗം വർദ്ധിപ്പിക്കുകയാണ്. വൈദ്യുത വാഹനങ്ങൾ (EV), ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, സോളാർ ഫോട്ടോവോൾട്ടെയ്ക് (PV), കാറ്റിൽ നിന്നുള്ള ഊർജ്ജം, ബാറ്ററികൾ തുടങ്ങിയ ഊർജ്ജ സംക്രമണത്തിന് ആവശ്യമായ സാങ്കേതികവിദ്യകൾക്കെല്ലാം ചെമ്പ് ആവശ്യമാണ്.
അദാനി എൻ്റർപ്രൈസസ് ലിമിറ്റഡിന്റെ (എഇഎൽ) ഉപസ്ഥാപനമായ കച്ച് കോപ്പർ ലിമിറ്റഡ് (കെസിഎൽ) രണ്ട് ഘട്ടങ്ങളിലായി പ്രതിവർഷം 1 ദശലക്ഷം ടൺ കോപ്പർ ഉദ്പാദിപ്പിക്കാനാകുന്ന റിഫൈനറിയാണ് ലക്ഷ്യമിടുന്നത്. പ്രതിവർഷം അഞ്ച് ലക്ഷം ടൺ ശേഷിയാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക.സർക്കാർ കണക്കുകൾ പ്രകാരം, 2023-ൽ രാജ്യം റെക്കോർഡ് 1,81,000 ടൺ ചെമ്പ് ഇറക്കുമതി ചെയ്തിരുന്നു.