മുംബൈ: നോയിഡ ആസ്ഥാനമായുളള ഫിൻടെക് കമ്പനി പേടിഎം നേതൃനിരയിൽ രാജി തുടരുന്നു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഭവേഷ് ഗുപ്തയാണ് ഒടുവിൽ രാജിവെച്ചത്. കമ്പനിയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഭവേഷ് ഗുപ്ത. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് കമ്പനി വ്യക്തമാക്കി.
ബോർഡ് മീറ്റിംഗിന് ശേഷം ഓഹരിവിപണിയിലാണ് കമ്പനി തലപ്പത്തെ മാറ്റത്തെക്കുറിച്ച് അറിയിച്ചത്. കമ്പനിയുടെ നേതൃനിരയിലെ മൊത്തം മാറ്റത്തിന്റെ ഭാഗമായിട്ടാണ് നീക്കമെന്നാണ് പേടിഎം അവകാശപ്പെടുന്നത്. ഭവേഷ് ഗുപ്ത സിഇഒ ഓഫീസിലെ ഉപദേശകനായി തുടരുമെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ മാസം പേടിഎം പേമെന്റ്‌സ് ബാങ്ക് എംഡിയും സിഇഒയുമായ സുരീന്ദർ ചാവ്‌ല രാജിവെച്ചിരുന്നു. മാർച്ചിൽ ബിസിനസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് പ്രവീൺ ശർമ്മയും കമ്പനി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഭവേഷ് ഗുപ്തയും പടിയിറങ്ങുന്നത്.
നേരത്തെ കമ്പനി സ്ഥാപകനും സിഇഒയുമായിരുന്ന വിജയ് ശേഖർ ശർമ്മ പേടിഎം പേമെന്റ് ബാങ്കിന്റെ നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. ബാങ്കിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കടുത്ത നടപടികൾക്ക് പിന്നാലെയായിരുന്നു രാജി. പിന്നീട് ബാങ്കിന്റെ ഡയറക്ടർ ബോർഡ് പുനസംഘടിപ്പിക്കുകയും ചെയ്തിരുന്നു.