ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡിന്റെ കരട് റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അംഗീകാരം. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ അദ്ധ്യക്ഷതയിൽ ഔദ്യോഗിക വസതിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് റിപ്പോർട്ട് അംഗീകരിച്ചത്. ഫെബ്രുവരി ആറിന് ബിൽ നിയമസഭയിൽ അവതരിപ്പിക്കും.
ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അദ്ധ്യക്ഷയായ അഞ്ചംഗ പ്രത്യേക സമിതിയാണ് ഏകീകൃത സിവിൽ കോഡിന്റെ അന്തിമ കരട് റിപ്പോർട്ട് തയ്യാറാക്കിയത്. ഇക്കഴിഞ്ഞ ദിവസം കരട് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. 740 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. 2,33,000 പേരാണ് യുസിസിയിൽ അഭിപ്രായം അറിയിച്ചത്.
വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്ത് അവകാശം, ജീവനാംശം, ദത്ത് എന്നിവയിൽ മതവ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേ നിയമങ്ങൾ ബാധകമാകുന്നതാണ് ഏകീകൃത സിവിൽ കോഡ്. നിയമസഭയിൽ പാസാകുന്നതോടെ സ്വതന്ത്ര ഇന്ത്യയിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്.