കോഴിക്കോട്: ജ്ഞാൻവാപിയിൽ ഹൈന്ദവ വിഭാഗത്തിന് പൂജയ്‌ക്ക് അനുമതി നൽകിയ വാരാണസി ജില്ലാ കോടതി വിധി വേദനാജനകമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. കോടതിയുടെ ഭാഗത്ത് നിന്ന് മതേതരത്വത്തിന് വിള്ളലുണ്ടാകുന്ന വിധിയാണുണ്ടായത്. ഇതിലൂടെ ജനങ്ങളെ തമ്മിൽതല്ലിക്കാനുള്ള ശ്രമങ്ങളാണ് സമൂഹത്തിൽ നടക്കുന്നത്. എന്നാൽ സമസ്ത അതിന് മുതിരില്ലെന്നും സംഘടനയുടെ പോഷകസംഘടനകൾ സമസ്തയെ ശക്തിപ്പെടുത്താൻ വേണ്ടി ശ്രമിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
രാജ്യത്ത് ഒരു നിയമവാഴ്ച നിലനിൽക്കുന്നുണ്ട്. ഭരണഘടനയനുസരിച്ച് എല്ലാവർക്കും രാജ്യത്ത് ആരാധന സ്വാതന്ത്ര്യമുണ്ട്. മതസൗഹാർദ്ദത്തിന്റെ കടയ്‌ക്കൽ കത്തി വയ്‌ക്കുന്ന വിധിയാണ് ജ്ഞാൻവാപിയുടെ കാര്യത്തിലുണ്ടായത്. നിയമവ്യവസ്ഥയിൽ നിന്ന് തന്നെ ഇങ്ങനെ പ്രയാസങ്ങളുണ്ടാകുമ്പോൾ അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നാണ് സമസ്ത ആലോചിക്കുന്നത്. വിധിക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും. വർഗീയതയും ഭിന്നിപ്പിക്കലും സമസ്തയുടെ നിലപാടല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ജ്ഞാൻവാപിയിൽ ഹൈന്ദവർ പൂജ നടത്തുന്നത് തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഹർജിയിൽ മാറ്റം വരുത്തിയതിന് ശേഷം വീണ്ടും സമീപിക്കാമെന്നും ഫെബ്രുവരി ആറിന് ഹർജി വീണ്ടും പരിഗണിക്കാമെന്നും അലഹബാദ് കോടതി അറിയിച്ചിരുന്നു.