ന്യൂഡൽഹി: ഫെബ്രുവരി 14-ന് ദുബായിൽ നടക്കുന്ന 2024-ലെ ലോക ഗവൺമെൻ്റ് ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയെ ലോക ഗവൺമെന്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനായി ക്ഷണിക്കുന്നത്. 2018-ലായിരുന്നു ആദ്യ ഉച്ചകോടി നടന്നത്.
ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും, പരിഹാര നടപടികൾ കണ്ടെത്തുന്നതിനുമാണ് ലോക ഗവൺമെന്റ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ, നയരൂപകർത്താക്കൾ, വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനമാണ് ലോക ഗവൺമെന്റ് ഉച്ചകോടി.
ഈ മാസം 12 മുതൽ 14 വരെയാണ് ഉച്ചകോടി നടക്കുന്നത്. ജനുവരി 12-ന് ഗുജറാത്തിൽ നടന്ന പത്താമത് വൈബ്രൻ്റ് ഗുജറാത്ത് പതിപ്പിൽ യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനായിരുന്നു മുഖ്യാതിഥിയായെത്തിയത്.
14-ാം തീതയി ദുബായിലെത്തുന്ന പ്രധാനമന്ത്രി അബുദാബി ക്ഷേത്രം ഉദ്ഘാടനം ചെയ്യും. സ്വാമിനാരായൺ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവായിരുന്ന പ്രമുഖ് സ്വാമി മഹാരാജിന്റെ സ്വപ്നമാണ് വർഷങ്ങള്‍ക്കിപ്പുറം യഥാർത്ഥ്യമാവുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ ഭരണാധികാരികളുമായുള്ള ഊഷ്മളമായ ബന്ധത്തിലൂടെയാണ് ലക്ഷക്കണക്കിന് പ്രവാസികളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നത്. പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദർശന വേളയിലായിരുന്നു ക്ഷേത്രം നിർമ്മിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടന്നത്.