ന്യൂഡൽഹി: ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങൾക്ക് കേന്ദ്രഫണ്ട് നൽകുന്നതിൽ വിവേചനം കാണിക്കുന്നുണ്ടെന്ന പ്രതിപക്ഷാരോപണത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ലോക്സഭയിൽ ചോദ്യോത്തര വേളയ്‌ക്കിടെയായിരുന്നു മന്ത്രിയുടെ മറുപടി. പ്രതിപക്ഷാരോപണത്തെ ശക്തമായി എതിർത്ത ധനമന്ത്രി, ഫണ്ട് വിതരണത്തിൽ യാതൊരു തരത്തിലുമുള്ള വിവേചനവും സംസ്ഥാനങ്ങളോട് കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
“നികുതി വരുമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നത് ധനകാര്യ കമ്മീഷന്റെ ശുപാർശയ്‌ക്ക് അനുസൃതമായാണ്. അതിൽ കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാനില്ല. ഓരോ സംസ്ഥാന സർക്കാരുകളോടും വിവരങ്ങൾ തേടി റിപ്പോർട്ട് സമർപ്പിക്കുന്നത് ധനകാര്യ കമ്മീഷനാണ്. അതിൽ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് മാറ്റം വരുത്താനുള്ള അവകാശം എനിക്കില്ല. ധനകാര്യ കമ്മീഷൻ നൽകുന്ന ശുപാർശകൾ യാതൊരു തരത്തിലുള്ള മുൻധാരണകളും പ്രീണനങ്ങളും കൂടാതെ നടപ്പിലാക്കുക എന്നുള്ളതാണ് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വം. ഇതാണ് സാഹചര്യമെന്നിരിക്കെ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ വിവേചനം കാണിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നത് തീർത്തും രാഷ്‌ട്രീയപരമായ ദുരുദ്ദേശത്തിന്റെ ഭാഗമാണ്. ഈ സംസ്ഥാനത്തെ ഇഷ്ടമില്ല, അതുകൊണ്ട് അവർക്ക് കുറച്ച് ഫണ്ട് നൽകിയാൽ മതി, എന്ന് പറഞ്ഞ് ഇടപെടൽ നടത്താൻ ഒരു ധനമന്ത്രിക്കും സാധിക്കില്ല, അങ്ങനെ ചെയ്യാനുള്ള ഒരു വകുപ്പുമില്ല.
ധനകാര്യ കമ്മീഷൻ നിങ്ങളെ സമീപിക്കുമ്പോൾ നിങ്ങളുടെ ആവശ്യങ്ങൾ അറിയിക്കുക. ഭരണഘടനാപരമായി നീങ്ങുക. കാരണം കമ്മീഷൻ ആവശ്യപ്പെടാതെ എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല. കേന്ദ്രഫണ്ട് വിതരണം ചെയ്യുന്നതിൽ ഞാൻ വിവേചനം കാണിച്ചിട്ടില്ല. കമ്മീഷന്റെ ശുപാർശകൾക്ക് വിരുദ്ധമായി ഇടപെടാനുള്ള വിവേചനാധികാരവും എനിക്കില്ല. “- നിർമലാ സീതാരാമൻ ലോക്സഭയിൽ വ്യക്തമാക്കി. കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ അധീർ രഞ്ജൻ ചൗധരിയുടെ ചോദ്യത്തിനായിരുന്നു ധനമന്ത്രിയുടെ മറുപടി.